എഫ്ബി പോസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് അടൂര്‍ പ്രകാശ്; ‘ചില കണ്‍ഫ്യൂഷന്‍സ് വന്നപ്പോഴാണ് പിന്‍വലിച്ചത്, ഇപ്പോള്‍ പോസ്റ്റ് വീണ്ടുമിട്ടു’
കോന്നിയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് താന്‍ നേതൃത്വത്തോട് സീറ്റ് ചോദിച്ചതെന്ന് അടൂര്‍ പ്രകാശ് എംപി. എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് വിശദീകരിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ എല്ലാവരും തയ്യാറായെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ വൈകിയിട്ടില്ല. ഒരു ദേശീയ പാര്‍ട്ടിക്ക് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. സിപിഐഎം പോലുള്ള പാര്‍ട്ടികള്‍ക്ക് ഇവിടെ നിന്ന് തന്നെ തീരുമാനങ്ങളെടുക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ആരും മനപൂര്‍വം വൈകിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (adoor prakash on row over facebook post)
മണ്ഡലത്തിലെ പ്രചാരണം സംബന്ധിച്ച് ആദ്യം ഫേസ്ബുക്കിലിട്ട് പോസ്റ്റ് വലിച്ചതിനെ സംബന്ധിച്ച വിവാദത്തിലും അടൂര്‍ പ്രകാശ് മറുപടി പറഞ്ഞു. ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായതിനാലാണ് പോസ്റ്റ് പിന്‍വലിച്ചത്. ഇപ്പോള്‍ അത് വീണ്ടും ഇട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കും. നൂറിലേറെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ അനൈക്യമെന്നത് ചില മാധ്യമങ്ങളുടെ നുണബോംബെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചത്. ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40ഓളം വ്യാജവാര്‍ത്തകളുണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ മനസിലാണ് യുഡിഎഫ്. അതിനെ തകര്‍ക്കാനാകില്ല. വ്യാജ വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് പാവം സുധാകരനെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നു. താനും കെ സി വേണുഗോപാലും അടിച്ചുപിരിഞ്ഞുവെന്ന വാര്‍ത്ത തങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട് ചിരിച്ചെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights : adoor prakash on row over facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




