നിരവധി തവണ വിളിച്ചു, ജി സുധാകരന്‍ ഫോണെടുത്തില്ല, അദ്ദേഹത്തെ പാര്‍ട്ടി അവഗണിച്ചിട്ടില്ല: മുഖ്യമന്ത്രി
പാര്‍ട്ടി അവഗണിച്ചുവെന്ന ജി സുധാകരന്റെ ആരോപണം പൂര്‍ണമായി നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 വയസുകഴിഞ്ഞവരെ ചുമതലകളില്‍ നിന്ന് ഒഴിയണമെന്ന നിലപാട് പാര്‍ട്ടിയെടുത്ത പൊതുവായ തീരുമാനമാണ്. തനിക്ക് ഇളവ് നല്‍കിയതും പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമാണെന്നും അതനുസരിച്ചാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ജി സുധാകരനെ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാന്‍ തയ്യാറായില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മുഖ്യമന്ത്രിയെ വിളിച്ച് തരട്ടേയെന്ന് ചോദിച്ചപ്പോഴും അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. (cm pinarayi vijayan on g sudhakaran)
ആലപ്പുഴ ജില്ലാ കമ്മിറ്റി ജി സുധാകരനെ എല്ലാക്കാലത്തും പ്രത്യേകമായി പരിഗണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന് പാര്‍ട്ടി ഓഫിസില്‍ പ്രത്യേകം മുറിയുണ്ടായിരുന്നു. ഒരു പരിപാടിക്ക് പോലും ക്ഷണിക്കാതിരുന്നിട്ടില്ല. പിന്നെ പ്രായപരിധി പാര്‍ട്ടിയുടെ പൊതുതീരുമാനമാണ്. അത് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജി സുധാകരന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് വെല്ലുവിളിയാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം. ആലപ്പുഴയില്‍ ഇത്തരം കാര്യങ്ങളൊന്നും വിഷയമാകില്ല. ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നിട്ടുള്ളയിടമാണ് ആലപ്പുഴ. പുന്നപ്ര വയലാര്‍ സമരത്തിന്റെ വിപ്ലവ കരുത്താണ് ആ നാടിനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights : cm pinarayi vijayan on g sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




