മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക; മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് SDPI
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ് മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ എസ്ഡിപിഐ വോട്ടുകൾ നിർണായകമാണ്.
മഞ്ചേശ്വരത്ത് പതിനായിരത്തോളം വോട്ടുകളുണ്ടെന്നാണ് SDPI അവകാശവാദം. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ UDF നെ പിന്തുണച്ചിരുന്നു. എന്നാൽ എസ്ഡിപിഐ മത്സരിക്കുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. എസ്ഡിപിഐയുടെ അപ്രതീക്ഷിത നീക്കം യുഡിഎഫിന്റെ ഉറക്കം കെടുത്തുമ്പോള്‍, അത് മണ്ഡലത്തില്‍ താമര വിരിയിക്കുമോ അതോ ഇടത് കാറ്റ് വീശുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം..
മഞ്ചേശ്വരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് എപ്പോഴും നേരിയ ഭൂരിപക്ഷങ്ങളാണ്. 2021-ല്‍ വെറും 745 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കെ. സുരേന്ദ്രനെ എ.കെ.എം. അഷ്‌റഫ് തോല്‍പ്പിച്ചത്. 2016-ലാകട്ടെ ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിന്റെ ഭൂരിപക്ഷം വെറും 89 വോട്ട് മാത്രമായിരുന്നു.
ഈ ചെറിയ വ്യത്യാസങ്ങള്‍ക്കിടയിലാണ് എസ്ഡിപിഐ 6,500 മുതല്‍ 11,000 വരെ വോട്ടുകള്‍ ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന ഈ വിള്ളല്‍ മണ്ഡലം പിടിച്ചെടുക്കാനുള്ള സുവര്‍ണ്ണാവസരമായാണ് ബിജെപി കാണുന്നത്.
അതിര്‍ത്തി പ്രദേശങ്ങളിലായി ഏകദേശം 4,600 പുതിയ വോട്ടര്‍മാരെ ബിജെപി ക്യാമ്പ് ഇത്തവണ ചേര്‍ത്തത് കെ. സുരേന്ദ്രന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. കന്നഡ, തുളു ഭാഷ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനവും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ ശക്തമായ വേരോട്ടവും ബിജെപി വിജയപ്രതീക്ഷയില്‍ വലിയ പങ്കുവഹിക്കുന്നു.
അതേസമയം, നാട്ടുകാരന്‍ കൂടിയായ കെ.ആര്‍. ജയാനന്ദനെ രംഗത്തിറക്കിയ എല്‍ഡിഎഫ് ഇത്തവണ വലിയ അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ നിര്‍ണ്ണായകമായ ക്രൈസ്തവ വോട്ടുകളും ഭാഷാ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗവും മുസ്ലിം വോട്ടുകളും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു.
Story Highlights : SDPI Announced candidate in manjeshwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




