സിപിഐഎം-ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ കെ സി വേണുഗോപാലിനെ വെല്ലുവിളിച്ച് വി എസ് സുനില്‍ കുമാര്‍
നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വെല്ലുവിളിച്ച് വി എസ് സുനില്‍ കുമാര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വര്‍ധിച്ചത് ഏഴ് ശതമാനത്തിലേറെ വോട്ടാണെന്നും കോണ്‍ഗ്രസിന് കുറഞ്ഞതും ഏഴ് ശതമാനം വോട്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്തിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഡിസിസി പ്രസിഡന്റിനെ മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. (VS Sunil Kumar challenges KC Venugopal to prove CPM-BJP deal)
കോണ്‍ഗ്രസിന്റെ പരാജയഭീതിയില്‍ കൊണ്ടുവരുന്ന നരേറ്റീവ് മാത്രമാണ് സിപിഐഎം-ബിജെപി ഡീല്‍ ആരോപണമെന്ന് സുനില്‍ കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയുമായി ഡീല്‍ തുടങ്ങിയത് കോലീബി എന്ന കുപ്രസിദ്ധ സഖ്യത്തിന്റെ കാലം മുതല്‍ കോണ്‍ഗ്രസാണ്. തൃശൂരില്‍ ഒരു ഡീലുമില്ല. കോണ്‍ഗ്രസിന്റെ നഷ്ടമായ വോട്ടുകളും ബിജെപിക്ക് ലഭിച്ച വോട്ടുകളും പരിശോധിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. മുന്‍തവണത്തേക്കാള്‍ താന്‍ ആ തിരഞ്ഞെടുപ്പില്‍ വോട്ട് ഉയര്‍ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സിപിഐഎം- ബിജെപി ഡീല്‍ ആരംഭിച്ചുവെന്നായിരുന്നു കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിനായി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്നും അതിന് പിന്നില്‍ ആരായിരുന്നുവെന്ന് പില്‍ക്കാലത്ത് വ്യക്തമായെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.
Story Highlights : VS Sunil Kumar challenges KC Venugopal to prove CPM-BJP deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




