Advertisement

സിപിഐഎം – ബിജെപി ഡീല്‍ ആരോപണം; ‘ പച്ചക്കള്ളം; ഡീല്‍ ഇന്ത്യ മുന്നണിയില്‍’ ; രാജീവ് ചന്ദ്രശേഖര്‍

March 30, 2026
Google News 2 minutes Read

സിപിഐഎം – ബിജെപി ഡീലെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപിക്ക് ഡീല്‍ ഉണ്ടെന്ന ആരോപണം ആരാണ് വിശ്വസിക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യം. ഇനിയുള്ള എല്ലാ ദിവസവും പുതിയ നുണകള്‍ വരും. ഇന്ത്യ മുന്നണിയിലാണ് ഡീലെന്നും ട്വന്റിഫോറില്‍ RC വിത്ത് SKN പ്രത്യേക അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബിജെപിക്ക് ഡീല്‍ ഉണ്ടെന ആരോപണം ആരാണ് വിശ്വസിക്കുന്നത്. ഇനി പത്ത് ദിവസമാണ് ബാക്കി. ഇനിയുള്ള എല്ലാ ദിവസവും പുതിയ നുണകള്‍ വരും. വികസന ചര്‍ച്ചയില്‍ നിന്ന് തിരിച്ച് വിടാനാണ് മറ്റ് മുന്നണികളുടെ വാര്‍ റൂമിലെ ചര്‍ച്ച. മഞ്ചേശ്വരത്ത് എസ്ഡിപിഐക സ്ഥാനാര്‍ത്ഥി പിന്‍വലിച്ചത് ആര്‍ക്ക് വേണ്ടിയാണ്. ജമാഅത്തെ ഇസ്ലാമി ആരുമായാണ് ഡീല്‍. ഇന്ത്യ മുന്നണി അല്ലേ ഡീല്‍. അവര്‍ ഒന്നിച്ചല്ലെ പ്രവര്‍ത്തിക്കുന്നത് – അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സ്വര്‍ണക്കൊള്ള വിഷയം പരാമര്‍ശിക്കാത്തതിലും അദ്ദേഹം വിശദീകരണം നല്‍കി. ശബരിമല സ്വര്‍ണ കൊള്ളക്കാരെ വിടില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കി. എല്ലാ ദിവസവും ഇക്കാര്യം പറയേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നു; കേരളത്തില്‍ സിജെപി’; രാഹുല്‍ ഗാന്ധി

വിദേശ സംഭാവനാ നിയന്ത്രണ നിയമഭേദഗതിയില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാന്‍ അവസാനിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളെന്നും സഭാ അധ്യക്ഷന്‍മാരുമായി സംസാരിച്ചതായും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

നേമത്തെ സംവാദ വിവാദത്തിലും പ്രതികരണമുണ്ട്. ഇന്നും നേമത്ത് എവിടെ പോയാലും വികസനമില്ല. എത്ര കാലമായി ജനങ്ങള്‍ വികസനത്തിനായി കാത്തിരിക്കുന്നു. ഇനി കുറച്ച് ശിവന്‍കുട്ടി കാത്തിരിക്കട്ടെ. ഞാന്‍ സംവാദത്തിന് ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിക്കൊപ്പമാണ്. 10 കൊല്ലം മുന്‍പ് എല്ലാം ശരിയാവും എന്ന് പറഞ്ഞ് വോട്ട് നേടിയെ വ്യക്തിയാണ്. എന്ത് ശരിയായി. അത് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലേ. മുഖ്യമന്ത്രി വന്ന് ചര്‍ച്ച ചെയ്യണം അദ്ദേഹം പറഞ്ഞു.

നേമത്ത് ജയിക്കുക ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്തെ സ്ഥാനാര്‍ഥിത്വം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കി വികസനം ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതാണ് ലക്ഷ്യം. താന്‍ പ്രചരണത്തില്‍ എത്തിയ ശേഷം മാറ്റാം വന്നു. എല്‍ഡിഎഫും യുഡിഎഫും വികസനം ചര്‍ച്ച ചെയ്യുന്നുണ്ട്. വികസനത്തിന്റെ ചര്‍ച്ച ഇവിടെ നടക്കണം. അതൊരു വാശിയായിരുന്നു – അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഉയരുന്ന വിവിധ പരിഹാസങ്ങളിലും അദ്ദേഹം മറുപടി പറഞ്ഞു. ഒരു നേതാവ് പറയുന്നുണ്ടായിരുന്നു ഞാന്‍ എയര്‍ ഡ്രോപ്പ് നേതാവ് എന്ന്. അങ്ങനെയെങ്കില്‍ സോണിയ ഗാന്ധിയും, രാജീവി ഗാന്ധിയും എങ്ങനെയാണ്. തെറി പറഞ്ഞ് രാഷ്ട്രീയം പറയേണ്ട കാര്യം എനിക്ക് ഇല്ല. യുവാക്കളെ കാണുമ്പോഴാണ് ആത്മവിശ്വാസം കൂടുന്നത്. കെട്ടി വെയ്ക്കാനുള്ള കാശ് വരെ തന്ന് യുവാക്കള്‍ രാജീവേട്ടന്‍ മുഖ്യമന്ത്രി ആകണമെന്നാണ് പറഞ്ഞ്. കുട്ടികള്‍ക്ക് പഠിക്കാനും സാധിക്കുന്നില്ല, തൊഴിലും കിട്ടുന്നില്ല. ഇന്ന് പഠിക്കാന്‍ തന്നെ കുട്ടികള്‍ പുറത്ത് പോവുകയാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights : Allegations of CPM-BJP deal ; Huge lie; Rajeev Chandrasekhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here