സൗദിയുടെ തൊഴില്‍ വിപണിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തില്‍ വര്‍ധന
സൗദി അറേബ്യയുടെ തൊഴില്‍ വിപണിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തില്‍ വര്‍ധന. 2025 നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി കുറഞ്ഞപ്പോള്‍ , മൊത്തം തൊഴില്‍ പങ്കാളിത്ത നിരക്ക് 67.4 ശതമാനമായി ഉയര്‍ന്നു. (participation in Saudi labor market increases)
സൗദി തൊഴില്‍ മേഖലയുടെ സമഗ്രമായ വളര്‍ച്ചാ റിപ്പോര്‍ട്ടാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടത്. രാജ്യത്തെ ആകെ ജനസംഖ്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനത്തില്‍ സ്ഥിരമായി തുടരുന്നത് വിപണിയുടെ കരുത്ത് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ തൊഴില്‍ പങ്കാളിത്ത നിരക്ക് 67.4 ശതമാനമായി ഉയര്‍ന്നു. ഒരു ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തി. സ്വദേശി തൊഴിലില്ലായ്മ നിരക്കിലും വലിയ പുരോഗതിയുണ്ട്. മൂന്നാം പാദത്തെ അപേക്ഷിച്ച് 0.3 ശതമാനം കുറഞ്ഞ് സ്വദേശി തൊഴിലില്ലായ്മ 7.2 ശതമാനത്തിലെത്തി. വനിതാ പങ്കാളിത്തം 34.5 ശതമാനമായി ഉയര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. സ്വദേശി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ 5.6 ശതമാനമാണ്.
Read Also: എഫ്‌സിആര്‍എ ബില്‍: ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ സഭ
തൊഴില്‍ തേടുന്ന സ്വദേശികളില്‍ 95.9 ശതമാനം പേരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായും യുവതികള്‍ക്കിടയില്‍ 22.4 ശതമാനമായും രേഖപ്പെടുത്തി. എട്ടു മണിക്കൂര്‍ ജോലി ചെയ്യാനും യാത്ര ചെയ്യാനും ഭൂരിഭാഗം പേരും തയ്യാറാണ്. പ്രവാസികളും സ്വദേശികളും ഒരുപോലെ അണിനിരക്കുന്ന സൗദി തൊഴില്‍ വിപണിയില്‍ പങ്കാളിത്തം വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷ.
Story Highlights : participation in Saudi labor market increases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




