Advertisement

‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി

April 7, 2026
Google News 2 minutes Read
g sudhakaran 1

ജി സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നശിക്കാന്‍ തീരുമാനിച്ച് ശത്രുപക്ഷത്ത് ചേര്‍ന്നാല്‍ അധപതനത്തിന്റെ ഭാഗമായി എന്തും വിളിച്ച് പറയുന്ന അവസ്ഥയിലെത്തുമെന്നും അതിന്റെ ഉദാഹരണമായിട്ടാണ് സുധാകരന്റെ വാക്കുകള്‍ മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. (Pinarayi Vijayan on G Sudhakaran’s statement)

ഭുവനേശ്വരന്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് സുധാകരനും നാടിനുമെല്ലാം അറിയുന്ന കാര്യമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സുധാകരന്‍ എസ്എഫ്‌ഐയുടെ നേതാവായിരുന്നു. അന്ന് തൊട്ട് സുധാകരന്‍ പറഞ്ഞു വന്ന കാര്യങ്ങള്‍ക്കെതിരായിട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന നടത്താന്‍ തയാറാകുന്നു. അതാണ് അധപതനത്തിന്റെ തെളിവ് – അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

സി എസ് സുജാതയ്ക്ക് എതിരായ പ്രസ്താവനയെ മുഖ്യമന്ത്രി അപലപിച്ചു. സുജാതക്ക് എതിരായ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നത്. അതൊരു സ്ഥാനാര്‍ഥി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. അങ്ങേയറ്റം അപലനീയം. ചില പ്രേത്യേക വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് പ്രസ്താവന. അതൊന്നും അമ്പലപ്പുഴയില്‍ ഏശില്ല. ശത്രു പാളയത്തെ പ്രീതിപ്പെടുത്താന്‍ ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും – മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസുമായി കൂട്ടുകൂടിയ ജി സുധാകരനെ പലപ്പോഴും പ്രതിരോധമാക്കിയ പ്രധാന ചോദ്യമായിരുന്നു സഹോദരന്റെ രക്തസാക്ഷിത്വം. 1976 ല്‍ പന്തളം എന്‍എസ്എസ് കോളേജില്‍ വച്ചായിരുന്നു ജി ഭുവനേശ്വറിന്റെ കൊലപാതകം. പ്രതിസ്ഥാനത്താകട്ടെ കെഎസ്യു ആയിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുന്നത്. കൊലപ്പെടുത്തിയത് ആരെന്ന് ചോദ്യത്തിന് കൊലപാതകത്തിന് വഴിയൊരുക്കിയത് എസ്എഫ്ഐയും സിപിഐഎമ്മും എന്ന് വാദിച്ചു നില്‍ക്കാനാണ് ജി സുധാകരന്റെ ശ്രമം.

കോളജ് കലാപകലുഷിതമായിരുന്നപ്പോള്‍ അങ്ങോട്ട് പോകണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. നിര്‍ബന്ധിച്ച് അവനെ കോളജിലേക്ക് പറഞ്ഞയച്ചത് സിപിഐഎം നേതാക്കന്മാരാണ് – സുധാകരന്‍ പറഞ്ഞു.

സുജാതയ്ക്കെതിരെ വിവാദമായ പരാമര്‍ശമാണ് സുധാകരന്‍ നടത്തിയത്. സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ കയറുകയുള്ളു. നായന്മാരുടെ വീടുകള്‍ കയറുകയാണ്. നാണവും മാനവും വേണ്ടേ സുജാതയ്ക്ക്. അമ്പലപ്പുഴയിലെ ചാര്‍ജുകാരിയാണത്രേ. അവരിവിടെ മലമറിക്കുമോ. അവരെ ആര്‍ക്കെങ്കിലും പരിചയമുണ്ടോ – സുധാകരന്‍ ചോദിച്ചു.

Story Highlights : Pinarayi Vijayan on G Sudhakaran’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here