‘വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങളില്‍ വീണുപോകുന്ന സ്ഥലമല്ല, പാലക്കാട് കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നത് നമ്മളുയര്‍ത്തുന്ന രാഷ്ട്രീയം കൊണ്ടാണ്’: ഷാഫി പറമ്പില്‍ MP
പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. പണം നല്‍കി പാലക്കാടിനെയോ, പാലക്കാട്ടെ വോട്ടിനേയോ വാങ്ങാന്‍ കഴിയില്ല. ബിജെപിയുടെ പണത്തെ വോട്ടര്‍മാര്‍ തിരസ്‌കരിക്കും. പാലക്കാട്ടെ ജനങ്ങള്‍ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറഞ്ഞു.
രാജ്യം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും ജനങ്ങള്‍ക്കും പുല്ലു വില കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. മൂന്നും നാലും വണ്ടികള്‍ നിരനിരയായി പോയി, അതില്‍ നിന്നും സഹായികള്‍ വീടുകളില്‍ പണം നല്‍കി തെരഞ്ഞെടുപ്പിനെ നേരിടാമെന്നത് വ്യാമോഹമാണ്. നേരായ മാര്‍ഗത്തിലൂടെ ജയിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി സമ്മതിച്ചിരിക്കുകയാണ്. പരാജയം ബിജെപി സമ്മതിച്ചിരിക്കുകയാണെന്നും ഷാഫി വ്യക്തമാക്കി.
വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങളില്‍ വീണുപോകുന്ന സ്ഥലമല്ല പാലക്കാടെന്ന് ബിജെപി മനസ്സിലാക്കണം. പാലക്കാട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതും വിജയിപ്പിക്കുന്നതും നമ്മളുയര്‍ത്തുന്ന രാഷ്ട്രീയം കൊണ്ടാണ്. പിന്നെ അവര്‍ക്ക് നല്‍കുന്ന സ്‌നേഹം ഇരട്ടിയായി തിരിച്ചു നല്‍കുന്നു എന്നതാണ് എന്റെ അനുഭവം.
പ്രധാനമന്ത്രി നേരിട്ടു വന്ന് പ്രചാരണം നടത്തിയ മണ്ഡലമാണ് പാലക്കാട്. പ്രധാനമന്ത്രി നേരിട്ടു നടത്തിയ പ്രചാരണത്തിന് ഒരു തരത്തിലുള്ള ഫലവുമില്ലെന്ന് സ്ഥാനാര്‍ത്ഥി തന്നെ സമ്മതിക്കുന്നതാണ് ഈ ഏര്‍പ്പാട്. ഇത് അതീവഗുരുതരമായ സാഹചര്യമാണ്. പാലക്കാടിന്റെ ശീലങ്ങളെ മാറ്റാന്‍ ശ്രമിക്കുകയാണ്. മാറാത്തത് ഇനി മാറും എന്നു പറഞ്ഞത് ഇതൊക്കെയാണ്. ആളുകള്‍ രാഷ്ട്രീയബോധം കൊണ്ടും സ്ഥാനാര്‍ത്ഥികളോടുള്ള സ്‌നേഹം കൊണ്ട് വോട്ടു ചെയ്തിരുന്നത് പൈസ കൊണ്ട് മാറ്റാന്‍ പറ്റുമോയെന്നാണ് ബിജെപി ശ്രമിക്കുന്നത്.
പാലക്കാട് അങ്ങനെ മാറില്ല. രാഷ്ട്രീയമായും മാറില്ല, ഇത്തരം ദുശ്ശീലങ്ങളില്‍ ചെന്നു ചാടുകയുമില്ല.ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ബിജെപി കമ്മീഷന്‍ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. ഇത് കണ്ണാടിയില്‍ മാത്രമല്ല, മണ്ഡലത്തിലെ പലയിടങ്ങളിലും നടന്നതായാണ് കരുതുന്നത്. ഈ സംഭവത്തില്‍ രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Story Highlights : bjp admits defeat shafi parambi kerala assembly election 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




