‘ഊരാമെന്ന് കരുതണ്ട; മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടതെല്ലാം ഒറിജിനല്‍’; ജെഡിഎസ് മുന്‍ ജനറല്‍ സെക്രട്ടറി
പ്രളയ അഴിമതി ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ എഐ അല്ലെന്ന് ജെഡിഎസ് മുന്‍ ജനറല്‍ സെക്രട്ടറി പാലോട് സന്തോഷ് ട്വന്റിഫോറിനോട്. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദസന്ദേശം അന്നേ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്കും വിഷയം അറിയാം. ശബ്ദസന്ദേശം ഒറിജിനല്‍ അല്ലെന്ന് തെളിയിക്കാന്‍ കെ കൃഷ്ണന്‍കുട്ടിയെയും മാത്യു ടി തോമസിനെയും വെല്ലുവിളിക്കുന്നെന്നും പാലോട് സന്തോഷ് ട്വന്റിഫോറിനോട് പറഞ്ഞു.
2018ല്‍ സംഭവിച്ച ദുരന്തം, അത് മാത്യു ടി തോമസ് മന്ത്രിയെന്ന നിലയ്ക്ക് ചില സ്വാര്‍ഥ താത്പര്യക്കാരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി ശരിയായി ഇടപെടാത്തത് കൊണ്ടാണ് എന്ന് കൃഷ്ണന്‍കുട്ടി അന്ന് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വ്യക്തിയോട് പറഞ്ഞത് വ്യക്തമാണ്. ഇതില്‍ നിന്ന് ഊരാമെന്ന് കരുതണ്ട. മനുഷ്യ നിര്‍മിതമാണെന്ന് അമിക്യസ് ക്യൂറി റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. മുഖ്യമന്ത്രിക്കറിയാമല്ലോ ഇക്കാര്യം. ഇന്നലെ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടതെല്ലാം ഒറിജിനല്‍ സാധനം. ഇതിന് മറുപടി പറയണം – അദ്ദേഹം പറഞ്ഞു.
പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന ആരോപണം കെ കൃഷ്ണന്‍കുട്ടിയും അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസും തള്ളിയതോടെയാണ് ഇന്ന് മാത്യു കുഴല്‍നാടന്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടത്. മഴയെത്തു മുന്‍പേ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി. പ്രളയത്തെക്കാള്‍ സര്‍ക്കാരിനെ കണ്ണ് കരിമണലില്‍ ആയിരുന്നു എന്ന് മാത്യു ആരോപിച്ചു.
പ്രണയസമയത്ത് ഷട്ടറുകള്‍ കൃത്യസമയത്ത് ഉയര്‍ത്തിയതാണെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ മറുപടി. നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ മാത്യു കുഴല്‍നാടന്‍ മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ നിരാഹാര സമരവുമായി രംഗത്തെത്തി. കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസ് എംഎല്‍എയും രാജിവെക്കണം എന്നാണ് ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ മറുപടി പറയാന്‍ വിഷമിക്കുകയാണ് ഭരണ നേതൃത്വം.
Story Highlights : Everything released by Mathew Kuzhalnadan is original; Said Palode Santhosh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




