‘CPIM വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നത് അന്വേഷിക്കണം; പരാതിയിൽ ഉറച്ചു നിൽക്കുന്നു’; കെ.സി വേണുഗോപാൽ
കണ്ണൂരിൽ സിപിഐഎം വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നത് അന്വേഷിക്കണമെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ അറിയിച്ചു. വ്യാജ ആധാർ കാർഡ് ആരോപണം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി അയച്ച വക്കീൽ നോട്ടീസിനു മറുപടിയായാണ് കെ.സി.വേണുഗോപാൽ രംഗത്തെത്തിയത്.
കണ്ണൂർ ജില്ലയിൽ മുൻകാലങ്ങളിൽ വോട്ടർപട്ടികയിൽ വ്യാപകമായി ക്രമക്കേട് നടത്തിയതിന്റെയും വൻതോതിൽ കള്ളവോട്ട് ചെയ്തതിന്റെയും മോശം ചരിത്രമുള്ള സിപിഎം, പയ്യന്നൂരിലെ മുൻപാർട്ടി നേതാവ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമായി നടത്തുന്ന രാഷ്ട്രീയ തട്ടിപ്പാണ് തനിക്കെതിരായ നിയമനടപടിയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ എടക്കാട് മണ്ഡലത്തിൽ നിന്ന് മുതിർന്ന സിപിഐഎം നേതാവ് തിരഞ്ഞെടുക്കപ്പെട്ടത് കള്ളവോട്ടിന്റെ പിന്തുണയിലാണെന്നു കണ്ടെത്തി ഇലക്ഷൻ ട്രിബ്യൂണൽ അന്നത്തെ തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ സംഭവവും വേണുഗോപാൽ ചൂണ്ടിക്കാട്ടി. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ നിരവധി വോട്ടർമാരെ വിലാസത്തിൽ മാറ്റം വരുത്തി സിപിഐഎം പയ്യന്നൂരിലെ വോട്ടർപട്ടികയിൽ തിരുകിക്കയറ്റിയിട്ടുണ്ടെന്നും, കള്ളവോട്ടിനു വേണ്ടി സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചു വ്യാജ ആധാർ കാർഡ് നിർമാണം നടക്കുന്നുണ്ടെന്നും പയ്യന്നൂരിലെ സ്ഥാനാർഥി കൂടിയായ കുഞ്ഞിക്കൃഷ്ണൻ പരസ്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളതും അതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
ഉത്തരവാദിത്തമുള്ളൊരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ അക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് താൻ ചെയ്തത്. അത് തന്റെ കടമയുമാണെന്ന് കെ.സി.വേണുഗോപാൽ മറുപടി നോട്ടീസിൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്താൻ താൻ ശ്രമിച്ചുവെന്ന ആരോപണവും വേണുഗോപാൽ നിഷേധിച്ചു. കൊലപാതകവും സാമ്പത്തിക ക്രമക്കേടും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ പലരും എൽഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ടെന്നിരിക്കെ ആരോപണത്തിൽ കഴമ്പില്ലെന്ന് അദേഹം പറഞ്ഞു. പ്രസ്താവന പിൻവലിക്കാനോ മാപ്പുപറയാനോ താൻ തയ്യാറല്ല. നഷ്ടപരിഹാരം വേണമെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആവശ്യം തമാശയായിക്കണ്ട് തള്ളിക്കളയുന്നുവെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.
Story Highlights : KC Venugopal against CPIM in production of fake Aadhaar cards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




