തൃശൂരിൽ വീണ്ടും കിറ്റ് ആരോപണം; ബിജെപി വിതരണത്തിനായി എത്തിച്ചതെന്ന് ആരോപണം
തൃശൂരിൽ വീണ്ടും കിറ്റ് ആരോപണം. കാച്ചേരിയിലെ അച്ചാർ കമ്പനിയ്ക്കകത്ത് കിറ്റുകൾ കണ്ടെത്തി. ബിജെപി വിതരണത്തിനായി തയ്യാറാക്കിയ കിറ്റുകളെന്നാണ് ആരോപണം. 750 കിറ്റുകളാണ് കണ്ടെത്തിയത്. ആയിരത്തോളം വില വരുന്ന കിറ്റാണ് തയാറാക്കിയിരിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. ഗോഡൗണുകൾ കേന്ദ്രീകരിച്ച് കിറ്റുകൾ തയാറാക്കി വോട്ട് നേടാനുള്ള തന്ത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
ഗോഡൗൺ അടിയന്തരമായി അടച്ചുപൂട്ടണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകന്റെ സഹോദരന്റെ കമ്പനിയിലാണ് കിറ്റുകൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ് അറിയിച്ചു. ഒരു ക്ഷേത്രത്തിൽ വിഷുവിന് വിതരണം ചെയ്യാൻ വേണ്ടി എത്തിച്ച കിറ്റുകളാണെന്നാണ് കമ്പനി അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ കിറ്റുകൾ ഇപ്പോൾ തന്നെ വിതരണം ചെയ്യുന്നുണ്ടെന്നും അച്ചാർ കമ്പനിയിൽ എങ്ങനെയാണ് ഭക്ഷ്യ കിറ്റുകൾ എത്തിയതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. സമാനമായ കിറ്റ് ആരോപണം വാടാനപ്പള്ളിയിലും ഒളരിയിലും ഉയർന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയാണ് തൃശൂരിൽ വീണ്ടും കിറ്റ് ആരോപണം ഉയർന്നിരിക്കുന്നത്.
Story Highlights : Kit allegations again in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




