പുനർനിർമ്മാണത്തിന് വേണ്ടതെല്ലാം ഇറാന് നൽകും, വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ട്രംപ്
ഇറാനുമായുള്ള വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ഡൊണൾഡ് ട്രംപ്. കരാറിൽ നിന്നും ഇറാൻ പിന്മാറിയാൽ ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ വേണ്ടി വന്നേക്കുമെന്ന് ട്രംപ് വ്യക്തമാക്കി. എ എഫ് പി വാർത്താ ഏജൻസിയോടാണ് ട്രംപിന്റെ പ്രതികരണം.
ലോക സമാധാനത്തെ സംബന്ധിച്ചിടത്തോളം മഹത്തായ ദിനമാണിത്. ഹോർമൂസിലൂടെയുള്ള ഗതാഗതം വർധിപ്പിക്കാൻ അമേരിക്ക സഹായിക്കും. ഇറാന് പുനർനിർമ്മാണപ്രക്രിയ ആരംഭിക്കാമെന്നും ട്രംപ് വ്യക്തമാക്കി.
പുനർനിർമ്മാണത്തിനു വേണ്ടതെല്ലാം ഇറാനു നൽകും. എല്ലാം ശരിയായി നടക്കുന്നുവെന്നുറപ്പാക്കാൻ കുറച്ചുകാലം കൂടി പശ്ചിമേഷ്യയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകും. വരാനിരിക്കുന്നത് പശ്ചിമേഷ്യയുടെ സുവർണകാലമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ട്രംപ് പ്രഖ്യാപിച്ചത്.
പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യല്‍’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാക് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഹോര്‍മുസ് കടലിടുക്ക് ഉടന്‍തന്നെ തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാണെങ്കില്‍, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിര്‍ത്തലായിരിക്കും’- ട്രംപ് പറഞ്ഞു.
Story Highlights : trump claims ceasefire deal with iran victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




