‘ഇത് കേരള രാഷ്ട്രീയ ചരിത്രം മാറ്റുന്ന തിരഞ്ഞെടുപ്പ്; എറണാകുളത്തെ 6 സീറ്റ് എന്‍ഡിഎ വിജയിക്കും’; സാബു എം ജേക്കബ്
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമിതെന്ന് സാബു എം ജേക്കബ്. എറണാകുളം ജില്ലയില്‍ ആറ് സീറ്റുകള്‍ ഞങ്ങള്‍ വിജയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് ട്വന്റി – 20യുടെ കോട്ടയാണ്. എല്ലാവരും കഴിഞ്ഞ തവണ പറ്റിയ അബദ്ധം പറ്റരുത് എന്ന വാശിയോടെ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ബുത്തുകളിലൊക്കെ വലിയ ക്യൂ കാണുന്നത്. ഇന്ത്യ ഭരിക്കുന്ന ഒരുപാര്‍ട്ടിയുടെ ഭാഗമായി ഇത്തവണ മത്സരിക്കുന്നു. അതൊരു വലിയ മുന്നേറ്റമായിരിക്കും. ട്വന്റി – 20യുടെ എന്‍ഡിഎ പ്രവേശനം കേരളത്തിലെമ്പാടും എന്‍ഡിഎയ്ക്ക് പ്രയോജനം ചെയ്യും. വിജയമെന്നതിനേക്കാള്‍ ശരാശരി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. യുഡിഎഫിന് ഞങ്ങളുടെ സാന്നിധ്യം നഷ്ടപ്പെട്ടെങ്കില്‍ അത് അവരുടെ പിടിപ്പുകേടാണ് – അദ്ദേഹം പറഞ്ഞു.
അതേസമയം, തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ തരംഗമാണ് നടക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. ഇതിന്റെ നിശബ്ദ സൂചനകള്‍ ലഭിക്കുന്നുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മനസിലാകണമെന്നില്ല. വോട്ടേഴ്സ് എന്താണ് ആഗ്രഹിക്കുന്നതെന്ന് വീടുകള്‍ കയറി ഇറങ്ങി ക്യാമ്പയിന്‍ ചെയ്ത ഒരാളാണ് താനെന്നും തന്റെ അഞ്ച് കിലോ വരെ കുറഞ്ഞെന്നും അഖില്‍ മാരാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
എല്ലാ ദിവസവും മുന്നൂറു മുതല്‍ നാന്നൂറു വരെ വീടുകള്‍ കയറിയിറങ്ങിയിട്ടുണ്ട്. ഇന്നലെ അഞ്ഞൂറു വീടുകള്‍ കയറി. വോട്ടിന് നോട്ട് വിവാദത്തിലും അഖില്‍ മാരാര്‍ പ്രതികരിച്ചു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വിശ്വസിക്കുന്നില്ല. ശോഭാ സുരേന്ദ്രനൊപ്പം പോയ ഒരാള്‍ പണം കൊടുത്തെങ്കില്‍ ആ മനുഷ്യന് അത്തരത്തിലുള്ള ഒരവസ്ഥ ഉണ്ടാക്കിയത് ആരാണെന്ന് അഖില്‍ മാരാര്‍ ചോദിച്ചു. ഇടതുപക്ഷവും വലതുപക്ഷവും മനുഷ്യരെ മുഴുവന്‍ ഈ അവസ്ഥയിലാക്കി കഴിഞ്ഞപ്പോള്‍ ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ടെന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
തനിക്ക് തൃക്കാക്കരയിലെ മുഴുവന്‍ ബിജെപി-ട്വന്റി ട്വന്റി പ്രവര്‍ത്തകരെ അറിയില്ല. ആരെങ്കിലും തന്നെ ദ്രോഹിക്കണമെന്ന് കരുതി മറ്റൊരുത്തന്റെ കാശും മേടിച്ചിട്ട് വോട്ടര്‍മാര്‍ക്ക് പണം നല്‍കാം. ശോഭാ സുരേന്ദ്രന്‍ അങ്ങനെ ചെയ്തോ എന്ന് കണ്ടില്ല. ഉയര്‍ന്ന ആരോപണത്തില്‍ എന്താണ് വസ്തുതയെന്നും സത്യമെന്നും തെളിയട്ടെയെന്ന് അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : Sabu M Jacob says this will be an election which will change the political history of Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



