‘ദുരൂഹതയുണ്ട്, അന്വേഷണം വേണം; മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു’; ശ്രീനന്ദയുടെ കുടുംബം
ചിക്മഗളൂരിൽ വിനോദ സഞ്ചാരത്തിനിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അപ്പോൾ കാണാത്ത മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമില്ലെന്ന് പറയുന്നുണ്ടെന്നും ബന്ധു പറഞ്ഞു.
1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. ബന്ധുക്കൾ ഉൾപ്പെടെ 41 അംഗസംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്കധാര വെള്ളച്ചാട്ടത്തിൽ എത്തിയത്. 5.20ന് ഫൊട്ടോയെടുത്തു. അഞ്ചരയ്ക്ക് ബന്ധുക്കൾ പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ കുട്ടി ഒപ്പമില്ല. പിന്നീടാണ് അന്വേഷണം ആരംഭിച്ചത്.
പ്രദേശവാസികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം പൊലിസ് അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. തിരച്ചിലിനായി എത്തിയ സ്നിഫർ ഡോഗ് ആദ്യം എത്തിയത് പ്രദേശത്തെ ഒരു കടയിലാണ്. ഈ കടയുടമയോട് വിശദാംശങ്ങൾ ചോദിച്ചറിയാൻ പൊലിസ് തയ്യാറായില്ലെന്നും കുട്ടിയുടെ വല്ല്യച്ചൻ ശശികുമാർ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. നൂറ് അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights : Sreenanda death: Family demanded an investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



