‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല
ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന് ഗുണം ചെയ്യുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ദീപിക കേരളത്തിലെ ആദ്യത്തെ ദിനപത്രമാണ്. അവര്‍ അവരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനം എപ്പോഴും നടത്താറുള്ള പത്രമാണ്. പത്ര മുത്തശിയാണ് ദീപിക. അവരെ ആക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. അത് നിര്‍ഭാഗ്യകരമാണ്. ബിജെപി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ക്രിസ്മസ് കാലത്ത് കേക്ക് കൊണ്ട് കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേര്‍ന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട – അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം ഭീഷണികളെ ചെറുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്ത് നിന്ന് പൊട്ടി വീണതല്ല. അവര്‍ക്കൊക്കെ അവരുടെ അഭിപ്രായങ്ങള്‍ പറയാനും അവരുടെ ആ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനും ഉള്ള ഉത്തരവാദിത്വമുള്ളവര്‍ തന്നെയാണ്. ബിജെപി ഭീഷണി കൊണ്ട് അവരെ വരുതിക്ക് നിര്‍ത്തിക്കളയാമെന്നുള്ള തെറ്റിദ്ധാരണ വേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവര്‍ക്കും അവരുടെ ഇഷ്ട വോട്ട് ചെയ്യാനുള്ള അധികാരവും ഉണ്ട്. അഭിപ്രായങ്ങള്‍ പറയുകയും വോട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തങ്ങള്‍ക്കെതിരാകുന്നു എന്ന് കണ്ടുകൊണ്ട് അവരെ നിലക്ക് നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുകയാണ് അവര്‍ക്ക് നല്ലത്. ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളുകളാണ് ഇങ്ങനെ കാഞ്ഞിരപ്പള്ളി പാലാ രൂപതകളെ ദീപിക പത്രത്തെയും നിശിതമായി വിമര്‍ശിച്ചിട്ടുള്ളത്. അത് സാധാരണ ഗതിയില്‍ കേരളത്തില്‍ നടക്കുന്ന ഒരു കാര്യമല്ല – അദ്ദേഹം വ്യക്തമാക്കി.
Story Highlights : Ramesh Chennithala Against PC George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




