Advertisement

കോളജിൽ നിന്ന് ഒരാള് പോലും നിതിന്റെ വീട്ടിലേക്ക് അനുശോചനം അറിയിക്കാനായി വന്നിട്ടില്ല; ഇത് സംശയമുണ്ടാക്കുന്നു, മന്ത്രി വി ശിവൻകുട്ടി

April 12, 2026
Google News 1 minute Read
v sivankuty

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളജിൽ ആത്മഹത്യ ചെയ്ത BDS വിദ്യാർഥി നിതിൻ രാജിന്റെ വീട് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിൻ. കോളജിലെ ഒരാൾ പോലും ഈ വീട്ടിലേക്ക് അനുശോചനം രേഖപ്പെടുത്താൻ പോലും ഇതുവരെ വന്നിട്ടില്ല.ഇതിൽ ദുരൂഹതയുണ്ട്. വിദ്യാർഥികൾ ഇങ്ങോട്ട് വരരുതെന്ന് മാനേജ്മെൻറ്റ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് വന്നാൽ ഉടൻ തന്നെ കുടുംബവുമായി നേരിൽ കാണുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

നിതിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ എങ്ങിനെ ചെയ്യാൻ സാധിക്കുമെന്നത് സർക്കാർ ആലോചിക്കും. സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കമ്മീഷൻ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് രാവിലെയോടെയാണ് നിതിൻ രാജിന്റെ മൃതദേഹം തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിച്ചത്. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ ഒന്നാം വർഷ വിദ്യാർഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Story Highlights : Minister V Sivankutty visits Nithin Raj’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here