മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ പ്രസ്താവന; അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പേരിൽ മാർപാപ്പയുടെ ശ്രേഷ്ഠതയെ അപമാനിച്ചതിനെ അപലപിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനാണ് യേശു. ആ യേശുവിനെ ചിത്രം ഉപയോഗിച്ച് അവഹേളിക്കുന്നത് സ്വീകാര്യമല്ലെന്നും പെസഷ്കിയാൻ പ്രതികരിച്ചു. യേശുവിന് പകരം ട്രംപിനെ ഉൾപ്പെടുത്തിയുള്ള ചിത്രം ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെയാണ് പെസഷ്കിയാൻ വിമർശിച്ചത്.
എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ ഭയമില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരുക തന്നെ ചെയ്യും. താൻ രാഷ്ട്രീയക്കാരനല്ലെന്നും ട്രംപുമായി തർക്കത്തിനില്ലെന്നും മാർപാപ്പ പറഞ്ഞു.യുദ്ധത്തിനെതിരെ ഇനിയും ശബ്ദം ഉയർത്തും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
അതേസമയം, ഹോർമുസ് ഉപരോധിക്കാൻ അമേരിക്ക നീക്കം തുടങ്ങിയതോടെ ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ യു കെ പിന്തുണയ്ക്കില്ലെന്ന് യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഇറാനെതിരായ യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴയ്ക്കേണ്ടെന്നും സ്റ്റാർമർ വ്യക്തമാക്കി. മേഖലയിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ യുകെയുമായി ചേർന്ന് ബഹുരാഷ്ട്ര ദൗത്യം നടത്തുമെന്നും മാക്രോൺ. ഹോർമുസിൽ അമേരിക്ക സംയമനം പാലിക്കണമെന്ന് ചൈനയും ഉപരോധം വിപണികൾക്ക് ദോഷകരമാകുമെന്ന് റഷ്യയും അഭിപ്രായപ്പെട്ടു.
ഹോർമുസിൽ ചരക്കുനീക്കം പുനഃസ്ഥാപിക്കണമെന്ന് യൂറോപ്യൻ യൂണിയനും സ്വതന്ത്ര കപ്പൽ നീക്കം തടസ്സപ്പെടരുതെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ട്രംപിന്റെ ഉപരോധം രാത്രി ഏഴരയോടെ ആരംഭിക്കാനിരിക്കെ ചരക്ക് നീക്കം ഇറാൻ വേഗത്തിലാക്കി. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നതായാണ് റിപ്പോർട്ട്.
Story Highlights : Iranian President Masoud Pezeshkian condemns Trump’s statement against the Pope
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




