നിതിൻ രാജിന്റെ മരണം; ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി കൈമാറും
കണ്ണൂർ ദന്തൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ബന്ധുക്കൾ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെ കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. മകന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കുടുംബം കൈമാറും.നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുക.
നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-വിദ്യാർഥി യുവജന സംഘടനകൾ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ ഒളിവിൽ പോയി.
ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം ഡോ. റാം, ഡോ. സംഗീത എന്നിവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിചേർത്തത്. ഇവരുടെ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതിനിടെ, നിതിൻ രാജ് ലോൺ ആപ്പ് വഴി വായ്പ എടുത്ത കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. 15,000 രൂപ നിതിൻ ആപ്പിൽ നിന്ന് വായ്പയെടുത്തെന്നും പലിശയടക്കം ഇത് 18,000 രൂപയായെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. നിതിൻ ആത്മഹത്യ ചെയ്ത ദിവസം അധ്യാപിക ലതാ ശശിധരന്റെ ഫോണിലേക്ക് ലോൺ ആപ്പിൽ നിന്ന് സന്ദേശങ്ങൾ വന്നിരുന്നു. ലതയുടെ നമ്പറാണ് റഫറൻസ് നമ്പറായി നൽകിയിരിക്കുന്നത് എന്നായിരുന്നു സന്ദേശം. എന്നാൽ ഈ നമ്പർ നിതിൻ നൽകിയതാണോ അതോ ആപ്പ് വഴി വിവരങ്ങൾ ചോർത്തിയതാണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. അധ്യാപികയുടെ പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights : Nithin Raj’s death; Relatives will meet the state police chief in person and submit a complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




