ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക്
ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം അഡി. സെഷന്‍സ് കോടതി തള്ളി. മാര്‍ച്ച് 13ന് മുന്‍പ് കീഴടങ്ങാന്‍ ഇയാള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ കീഴടങ്ങിയിരുന്നില്ല. കീഴടങ്ങാതെ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. നേരത്തെ അസമില്‍ നിന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി 36 വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കണ്ടെത്തല്‍.
ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക് വരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഇന്തോ-ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരും. ഈ മാസം 20 മുതലാണ് യോഗം. ഇരുരാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ചര്‍ച്ചയാകും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തില്‍ ഉണ്ടാകും. കോഴിക്കോട് നിന്ന് നാലു വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കേരളത്തില്‍ നിന്ന് മാത്രം പിടിച്ചെടുത്തത് 50ലധികം വാഹനങ്ങങ്ങളാണ്. നികുതി വെട്ടിച്ചുള്ള വാഹനക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ബിശ്വദീപ് ദാസിനെ കൊച്ചി കസ്റ്റംസ് പ്രിവന്റ്‌റീവ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
Read Also: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍
രാജ്യം കണ്ട ഏറ്റവും വലിയ കാര്‍ കള്ളക്കടത്ത് എന്നാണ് ഓപ്പറേഷന്‍ നംഖോറില്‍ കസ്റ്റംസ് പറയുന്നത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി ചെയ്യുകയും വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തതില്‍ രാജ്യവ്യാപകമായി നടക്കുന്ന കസ്റ്റംസിന്റെ റെയ്ഡ് ആണ് ഓപ്പറേഷന്‍ നംഖോര്‍.
ഓപ്പറേഷന്‍ നംഖോറില്‍ ഏറ്റവും കൂടുതല്‍ പരിശോധന നടന്നതും വാഹനങ്ങള്‍ പിടികൂടിയതും കേരളത്തിലാണ്. പ്രമുഖ വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പതിനഞ്ചോളം വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. 16000ത്തോളം വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് എന്‍ജിന്‍ നമ്പറില്‍ ഉള്‍പ്പെടെ കൃത്രിമം കാണിച്ച് ഇന്ത്യയിലേക്ക് കടത്തി എന്നാണ് സിഎജി റിപ്പോര്‍ട്ട്.
Story Highlights : Bhutan vehicle smuggling case; Bhutan customs team to Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



