ഇസ്രയേൽ- ലെബനോൺ വെടിനിർത്തൽ ചർച്ച ഇന്ന്: പശ്ചിമേഷ്യൻ സമാധാനത്തിനായി നാലിന നിർദ്ദേശങ്ങളുമായി ചൈന
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേൽ- ലെബനോൺ വെടിനിർത്തൽ ചർച്ച ഇന്ന് വാഷിങ്ടണ്ണിൽ നടക്കും. അമേരിക്കയും ഇറാനും തമ്മിൽ വ്യാഴാഴ്ച ജനീവയിലോ പാകിസ്താനിലോ തുടർചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ സമാധാനത്തിനായി നാലിന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്.
ഇസ്ലമാബാദിൽ നടന്ന ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടെങ്കിലും പാകിസ്താന്റെ മധ്യസ്ഥതയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്തയാഴ്ച താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെ ചർച്ച തുടരുന്നതിന് സാധ്യത തേടുകയാണ് ഇരു രാജ്യങ്ങളും. വ്യാഴാഴ്ച ഇസ്ലാമാബാദിലോ ജനീവയിലോ ചർച്ച നടത്താനാണ് നീക്കം. അതിനിടെ ഇറാന് സൈനിക പിന്തുണ നൽകുന്നുവെന്നാരോപിച്ച് ചൈനയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എന്നാൽ അത്തരമൊരു നടപടിയുണ്ടായാൽ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also: യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍
അതിനിടെ അമേരിക്കൻ ഉപരോധം മറികടന്ന് ചൈനയുടെ പതാകയുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. റിച്ച് സ്റ്റാറി എന്ന കപ്പലാണ് ഹോർമുസ് കടന്നത്. ഇന്നലെ ഇറാനിൽ നിന്നും എണ്ണ കൊണ്ടുവന്നിരുന്ന ചൈനീസ് കപ്പലായ എലിപ്‌സും ഹോർമുസ് കടലിടുക്ക് കടന്നിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാലിന നിർദ്ദേശം മുന്നോട്ടുവച്ചു.
ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും പരമാധികാരവും സുരക്ഷയും മാനിക്കപ്പെടണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. യു എ ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ സയീദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഷി ജിൻപിങ്ങിന്റെ പ്രതികരണം. അതിനിടെ അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാൽ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
Story Highlights : Israel-Lebanon ceasefire talks today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




