‘ചെരുപ്പിട്ട് വന്ന വിദ്യാർഥിനിയെ കോളനിയെന്ന് വിളിച്ചു; ക്ലാസിലെ പെൺകുട്ടിയെ കറുത്ത പശുവെന്ന് വിളിച്ച് പരിഹസിച്ചു’, അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് അധ്യാപകൻ ഡോ. എം കെ റാമിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. ചെരുപ്പിട്ട് വന്ന വിദ്യാർഥിനിയെ കോളനി എന്ന് വിളിച്ചു. സഹപാഠിയായ പെൺകുട്ടിയെ കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാൻ ശ്രമിച്ചു. പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു പരിഹസിച്ചെന്നും വിദ്യാർഥിയുടെ പ്രതികരണം. ഗുരുതരമായ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അഞ്ചരക്കണ്ടി കോളജിലെ വിദ്യാർഥികൾ പലരും പറയുന്നത്.
നിറം കൂടിയവരെ വെള്ളപ്പാറ്റയെന്നാണ് ഡോ. റാം വിളിക്കുക. ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു പരിഹസിച്ചു. ആ കുട്ടി ക്ലാസിൽവെച്ച് പൊട്ടിക്കരയാൻ പോലും പേടിച്ചിരുന്നു. പിന്നീട് അധ്യാപകൻ പോയ ശേഷമാണ് വിദ്യാർഥിനി കരഞ്ഞതെന്നും ഇതിനെതിരെ പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കും എന്നായിരുന്നു അധ്യാപകന്റെ ഭീഷണിയെന്നും അഞ്ചരക്കണ്ടി ദന്തൽ കോളജിലെ നിതിന്റെ സഹപാഠികൾ പറഞ്ഞു.
അതേസമയം, നിതിൻ രാജ് ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണിയും അധ്യാപകരുടെ വിചാരണയുമെന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസിന്റെ വാദങ്ങൾ നിതിന്റെ സഹോദരി പൂർണമായും തള്ളി. നിതിനെ കൊന്നതാണെന്നും സഹോദരന്റെ മരണം ലോൺ ആപ്പിലേക്ക് ഒതുക്കാൻ സമ്മതിക്കില്ലെന്നും നികിത രാജ് പ്രതികരിച്ചു. നിതിനെ ഡോ. എം കെ റാം സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്ന് സഹപാഠി ട്വന്റിഫോറിനോട് പറഞ്ഞു. റാമിനെ പുറത്താക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ. എന്നാൽ അധ്യാപകന്റെ പീഡനത്തെ കുറിച്ച് അറിയില്ലെന്ന് കോളജ് പ്രിൻസിപ്പൽ പറയുന്നത്.
Story Highlights : Kannur Ancharakandi Dental College teacher Dr. M. K. Ram made more revelations against students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




