അപകടത്തില്‍പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതി; നടപടി ആരംഭിച്ച് പൊലീസ്; യുവതിയുടെ മൊഴി നാളെ രേഖപ്പെടുത്തും
ആലപ്പുഴ കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒടുവില്‍ നടപടി ആരംഭിച്ച് പോലീസ്. യുവതിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍ കായംകുളം ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചേരാന്‍ യുവതിക്ക് നിര്‍ദ്ദേശം നല്‍കി. (Sexual assault case in Kayamkulam)
പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് നടപടി എടുത്തിരുന്നില്ല. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് പോലീസിന്റെ ഇടപെടല്‍. പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ എസ്പി മാധ്യമങ്ങളെ അറിയിച്ചത്.
ഏപ്രില്‍ നാലിന് നടന്ന സംഭവത്തില്‍ പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്ന യുവതിയുടെ പരാതിയിലായിരുന്നു ഡിജിപി റിപ്പോര്‍ട്ട് തേടിയത്. കായംകുളം പൊലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിച്ചിരുന്നു. എന്നാല്‍, കേസ് അന്വേഷണത്തിലും പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കായംകുളം പൊലീസിന് വീഴ്ച്ച സംഭവിച്ചില്ലെന്ന് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ പറയുന്നു.
സിനില്‍ സബാദിനെതിരെ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പകളായിരുന്നതിനാലാണ് നോട്ടീസ് നല്‍കി വിട്ടയച്ചതെന്ന വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ചൊവ്വാഴ്ച്ച തന്നെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Read Also: നിതിന്‍ രാജിന്റെ മരണം; പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല
അതേസമയം, കായംകുളം എസ്എച്ച്ഒ കേസ് അന്വേഷണത്തിലും പെരുമാറ്റത്തിലും നീതി പുലര്‍ത്തിയില്ലെന്ന ആക്ഷേപവും പരാതിക്കാരി ഉയര്‍ത്തി. ഇതോടെ, അന്വേഷണ ചുമതലയില്‍ നിന്ന് എസ് എച്ച് ഒയെ നീക്കി. കായംകുളം ഡിവൈഎസ്പിയാണ് ഇനി കേസ് അന്വേഷിക്കുക. എറണാകുളം ഡിഐജി അരുണ്‍ ബി.കൃഷ്ണയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നോട്ടീസ് നല്‍കി വിട്ടയച്ച സിനില്‍ സബാദ് ഒളിവില്‍ പോയതായാണ് സംശയം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയായിരുന്ന സിനിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പന്റെ ചെയ്തു.
Story Highlights : Sexual assault case in Kayamkulam; The woman’s statement will be recorded tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




