‘ആശുപത്രിയില്‍ ഡോക്ടറുണ്ടായിരുന്നു, ചികിത്സ നല്‍കിയെന്നാണ് പറഞ്ഞത്’; പാറശാല ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം തള്ളി സൂപ്രണ്ട്
പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് കെഎസ്ഇബി താത്ക്കാലിക ജീവനക്കാരന്‍ മരിച്ചതെന്ന ആരോപണം പൂര്‍ണമായി തള്ളി ആശുപത്രി സൂപ്രണ്ട് ഡോ. നിതാ നായര്‍. അമ്പൂരി സ്വദേശി സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ നോക്കാന്‍ ഡോക്ടേഴ്‌സ് പോലുമുണ്ടായിരുന്നില്ലെന്ന ആരോപണം ഡോക്ടര്‍ തള്ളി. കൃത്യമായ ചികിത്സ നല്‍കിയിരുന്നുവെന്നാണ് ഡോക്ടര്‍ തന്നോട് പറഞ്ഞതെന്നും സൂപ്രണ്ട് ട്വന്റിഫോറിനോട് പറഞ്ഞു. (Superintendent denies allegations against parassala hospital)
ആ സമയത്ത് രണ്ട് സ്റ്റാഫ് നഴ്‌സുമാരാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഒരു ഡോക്ടറും ഹൗസ് സര്‍ജന്‍ ചെയ്യുന്ന വിദ്യാര്‍ഥിയും ആ സമയം ആശുപത്രിയിലുണ്ടായിരുന്നതായും സൂപ്രണ്ട് പറഞ്ഞു. സന്തോഷിന് ഓക്‌സിജന്‍ നല്‍കാന്‍ പോലും ആശുപത്രിയില്‍ ആളുണ്ടായിരുന്നില്ലെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ ആരോപണം. ആളില്ലാത്ത പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചിലപ്പോള്‍ ഓക്‌സിജന്‍ നല്‍കാന്‍ ട്യൂബ് ഫിറ്റ് ചെയ്യുന്നതിനുണ്ടായ കാലതാമസം മാത്രമാകും ഉദ്ദേശിച്ചതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് വെറും 100 മീറ്റര്‍ അകലെയാണ് 46 വയസുകാരനായ സന്തോഷ് കെഎസ്ഇബി താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നത്. ജോലിക്കിടെ ഇയാള്‍ കുഴഞ്ഞുവീഴുകയും ഉടന് തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. വൈകീട്ട് 5 മണിയോടെയാണ് സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലായിരുന്നു. ഓക്‌സിജന്‍ നല്‍കാന്‍ പോലും ആളുണ്ടായില്ലെന്നാണ് സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നത്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സന്തോഷിന് ജീവനുണ്ടായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വരെ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്നും ഇവര്‍ പരാതി ഉന്നയിക്കുന്നു. 48 കോടി രൂപയാണ് പാറശാല താലൂക്ക് ആശുപത്രിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നാണ് ഈ തുക ചെലവഴിച്ചത്. മതിയായ സേവനങ്ങള്‍ ഉറപ്പുവരുത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് മുമ്പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
Story Highlights : Superintendent denies allegations against parassala hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




