‘ടി.കെ. ഗോവിന്ദൻ നിയുക്ത എംഎൽഎ എന്ന് ഫ്‌ളക്‌സ് ബോർഡുകൾ’; വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്
വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്. ടി.കെ. ഗോവിന്ദനെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു. തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് ബോർഡ് ഉയർന്നത്. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
ഇതിന്റെ ഭാഗമായാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ ‘നിയുക്ത എംഎല്‍എ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ അഭിവാദ്യ ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്.1970-ല്‍ ഉണ്ടായതിന് സമാനമായ വികാരം ഇത്തവണയും മണ്ഡലത്തില്‍ ആഞ്ഞടിച്ചാല്‍ എല്‍ഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ക്യാമ്പ്.
സിറ്റിംഗ് എംഎല്‍എ എം.വി. ഗോവിന്ദൻ പാർട്ടി ചുമതലകളിലേക്ക് മാറിയതോടെയാണ് തളിപ്പറമ്പില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി പത്നിയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമള ടീച്ചർ എത്തിയതോടെ പാർട്ടി പ്രവർത്തകർക്കിടയില്‍ അതൃപ്തി പുകഞ്ഞിരുന്നു.
സിപിഐഎം വിട്ടു വന്ന ടി.കെ. ഗോവിന്ദനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി യുഡിഎഫ് അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കൊയ്യും ജനാർദ്ദനൻ വിമത സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. ടി.കെ. ഗോവിന്ദൻ കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയില്‍ മത്സരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നേതൃത്വം തള്ളിയതോടെയാണ് ജനാർദ്ദനൻ ഉറച്ചുനില്‍ക്കാൻ തീരുമാനിച്ചത്.
Story Highlights : tk govindan flex boards in taliparamba as mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




