ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്: ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ
ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്. ടാങ്കറുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇറാനാണ് വെടിവെച്ചത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം.
ഇരു രാജ്യങ്ങളും കരാറിന് അടുത്തെത്തിയെന്നും ഇനിയൊരിക്കലും ഹോർമുസ് കടലിടുക്ക് അടയ്ക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ നീക്കം. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ നാവിക ഉപരോധം തുടരുന്നത് വാഗ്ദാന ലംഘനമാണെന്നാണ് ഇറാന്റെ ആരോപണം.
Read Also: നാവിക ഉപരോധം തുടർന്ന് അമേരിക്ക; ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു
അതിനിടെ ഇറാൻ-അമേരിക്ക രണ്ടാംഘട്ട സമാധാനചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് ഇറാൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിൽ ഇപ്പോഴും ഭിന്നത തുടരുകയാണ്. ഒരു മണിക്കൂറിൽ ട്രംപ് ഏഴ് അവകാശവാദങ്ങൾ നടത്തിയെങ്കിലും ഇവയെല്ലാം തെറ്റാണെന്നും നുണ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്ക്കാവില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി.
സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുമെന്ന ട്രംപിന്റെ വാദം ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് നിഷേധിച്ചു. എന്നാൽ കരാറിലൊപ്പിട്ടശേഷം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ കൈമാറിയില്ലെങ്കിൽ സൗഹാർദപരമല്ലാത്ത മാർഗത്തിലൂടെ അത് ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധ ഇളവ് അമേരിക്കൻ ട്രഷറി വകുപ്പ് മെയ് 16 വരെ നീട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസകരമായ നടപടിയാണ് ഇത്.
Story Highlights : Tanker attacked by Iran in Strait of Hormuz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




