പേരാമ്പ്രയിൽ തിരഞ്ഞെടുപ്പ് അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ്, താൻ എത്തുമ്പോൾ സ്ട്രോങ്ങ് റൂം തുറന്നിരുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിളിച്ചിരുന്നു.
രാവിലെ 8 മണിക്ക് റിട്ടേണിംഗ് ഓഫീസർ ഫോണിൽ വിളിച്ച് 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. കാരണം രേഖാമൂലം നൽകണമെന്ന് ആവശ്യപ്പെട്ടു. 11 മണി ആയപ്പോൾ താൻ പ്രതിനിധിയെ അയച്ചു. തൊട്ടു പിന്നാലെ റൂം തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള റിട്ടേണിംഗ് ഓഫീസറുടെ മെയിൽ ലഭിച്ചു. താൻ എത്തിയപ്പോഴേക്കും റൂം തുറന്നിരുന്നു. ഏജൻ്റിൻ്റെ സാനിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. തുറന്ന മുറിയുടെ മുന്നിൽ സ്‌ട്രോങ് റൂം എന്ന് എഴുതി വച്ചിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി.
എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
Story Highlights : fathima thahliya strong room opening incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




