ഷാൾ വേണ്ട! കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി
തമിഴ്‌നാട് കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി. DMK മന്ത്രി ഷാൾ അണിയിക്കാൻ എത്തിയപ്പോൾ രാഹുൽ ഗാന്ധി നിരസിച്ചു.രാഹുൽ ഗാന്ധി പങ്കെടുത്ത കൊളച്ചലിലെ തിരഞ്ഞെടുപ്പ് പൊതുയോഗ ചടങ്ങിലായിരുന്നു സംഭവം.
ക്ഷീര വികസന മന്ത്രി മനോ തങ്ക രാജ് ഷാൾ അണിയിക്കാൻ എത്തിയപ്പോഴാണ് നാടകീയ സംഭവം നടന്നത്. പത്മനാഭപുരം മണ്ഡലത്തിലെ എംഎൽഎ കൂടിയാണ് മനോ തങ്കരാജ്. നേരത്തെ എം.കെ സ്റ്റാലിനുമായി രാഹുൽ ഗാന്ധി വേദി പങ്കിടാത്തത് വിവാദമായിരുന്നു. TVK യുമായി മുന്നണി ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കളിൽ ചിലർ ആഗ്രഹിച്ചു എന്നതും ചർച്ചയായിരുന്നു.
ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എനിക്കും തമിഴ്നാടും തമ്മിൽ പ്രത്യേക അടുപ്പമുണ്ട്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധമാണ് അത്. അങ്ങോട്ടും ഇങ്ങോട്ടും നൽകിയ സ്നേഹമാണ്. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും നൽകിയ സ്നേഹമാണത്. എനിക്ക് തമിഴ്‌നാടിനോടുള്ള സ്നേഹം തുടരുക തന്നെ ചെയ്യും. തമിഴ് ചരിത്രം,ഭാഷ,സംസ്ക്കാരം എന്നിവയെ ഞാൻ ചേർത്ത് പിടിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നമ്മുടെ രാജ്യം വെറുപ്പിനെ പ്രോത്സാഹിപ്പിക്കില്ല. സ്നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വം. ദേശീയ തലത്തിൽ ബിജെപി ആശയവും കോൺഗ്രസ്സ് ആശയവും തമ്മിലാണ് ഏറ്റുമുട്ടൽ. ബിജെപിക്ക് അറിയാം കോൺഗ്രസ്സ് ആശയമേ ജയിക്കുകയുള്ളുവെന്ന്. പ്രധാനമന്ത്രിക്ക് അതിനാൽ തന്നെ ഉറക്കം നഷ്ടമായി. സാമൂഹ്യ നീതിയിൽ അധിഷ്ടിതമാണ് തമിഴ് രാഷ്ട്രീയം.
DMK യും എം കെ സ്റ്റാലിനും ഇത് ഉയർത്തി പിടിക്കുന്നു.വനിതാ ബിൽ ബിജെപിയുടെ ഹിഡൺഅജണ്ടയായിരുന്നു. മണ്ഡലപുനർനിർണ്ണയത്തിലൂടെ തെക്കൻ സംസ്ഥാനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനായിരുന്നു നീക്കം. തെക്കൻ സംസ്ഥാനങ്ങളിലെ പ്രാധിനിത്യം കുറയ്ക്കാനുള്ള ശ്രമമായിരുന്നു. അവർ ചെയ്തത് പറയാൻ ഒറ്റ വാക്കേ ഉള്ളു. ‘രാജ്യ വിരുദ്ധ പ്രവർത്തനം’. അത് കൊണ്ടാണ് പാർലമെന്റിൽ ആ നീക്കത്തെ തടഞ്ഞതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നും. ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാട്. ചെറുതും വലുതുമായ എല്ലാ സംസ്ഥാനങ്ങളും ഞങ്ങൾക്ക് മുഖ്യമാണ്. ഓരോ ഭാഷയും ചരിത്രത്തിന്റെ നിധിയാണ്.
എല്ലാ സംസ്ഥാനങ്ങളുടെയും ഭാഷയെയും ഞങ്ങൾ ഒരുപോലെ കാണുന്നു. ഓരോ ഭാഷയ്ക്കും പ്രത്യേകതകൾ ഉണ്ട്. ഭാഷയും സംസ്കാരവും ആക്രമിക്കപ്പെടരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബിജെപി പക്ഷെ അങ്ങനെയല്ല കരുതുന്നത്. ഒരു ചരിത്രം,ഒരു ഭാഷ,ഒരു സംസ്ക്കാരം ഇത് മതിയെന്നാണ് ബിജെപി പറയുന്നത്.
ഇതാണ് ഞങ്ങളും അവരും തമ്മിലുള്ള കലഹം. തമിഴർ നയിക്കുന്ന തമിഴ്നാടാണ് ഞങ്ങൾക്ക് വേണ്ടത്. ഓരോ സംസ്ഥാനങ്ങളിലും അത് തന്നെയാണ് വേണ്ടത്. ഭരണഘടന പറയുന്നതും അത് തന്നെയാണ്. എന്നാൽ ബിജെപി പിന്തുടരുന്നത് ഭരണഘടനയല്ല. ഡൽഹിയിൽ ഇരുന്നു കൊണ്ട് തമിഴ്നാട് ഭരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും തമിഴർ ഭരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മണിപ്പൂർ ഇക്കാര്യത്തിന് ഉദാഹരണമാണ്. ബിജെപി മണിപ്പൂരിനെ നശിപ്പിച്ചു. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയെ ബിജെപി കയ്യിലൊതുക്കി. AIADMK യുടെ നേതാക്കളെ ഭയപ്പെടുത്തി. ട്രംപ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതു പോലെ മോദി എടപ്പാടി പളനി സ്വാമിയെ ഭയപ്പെടുത്തി കയ്യിലാക്കി. ദ്രാവിഡ സിദ്ധാന്തത്തെ RSS വെറുക്കുന്നു. വീര തമിഴർ RSS ന് മുന്നിൽ കീഴടങ്ങില്ലെന്നു ബിജെപിക്ക് അറിയാം. അത് കൊണ്ടാണ് AIADMK യെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Story Highlights : Rahul Gandhi stops DMK minister at Kulachal campaign stage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




