‘പൊലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎമ്മുകാർ, നെട്ടയത്ത് BJP പ്രവർത്തകരെ പൊലീസ് മർദ്ദിച്ചു’; റഹീമിൻ്റെ പാർട്ടിയാണ് സമാധാനം കെടുത്തുന്നതെന്ന് ആർ ശ്രീലേഖ
വട്ടിയൂർക്കാവ് SHO എൻഡിഎ പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. തിരഞ്ഞെടുപ്പുകാലത്തും അദ്ദേഹം ഇങ്ങനെയായിരുന്നു. പൊലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎമ്മുകാർ.നെട്ടയത്ത് ബിജെപി പ്രവർത്തകരെ പൊലീസ് മർദ്ദിച്ചു. പരാതിക്കാരനായ ബിനുവിനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
ബിജെപിക്കാരെ പൊലീസ് തിരഞ്ഞുപിടിച്ച് അറസ്‌റ്റ് ചെയ്യുന്നു. ക്ഷേത്രത്തിൽ കയറി ബിജെപി പ്രവർത്തകരെ പിടികൂടിയത് ശരിയായില്ല. റഹീമിൻ്റെ പാർട്ടിയാണ് സമാധാനം കെടുത്തുന്നത്. പൊലീസിൻ്റെ അന്യായമായ അറസ്‌റ്റിന് എതിര് ആണെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
പൊലീസ് ഗുണ്ടായിസം കളിക്കുന്നുവെന്ന് കരമന ജയൻ ആരോപിച്ചു. കാച്ചാണി ഭാഗത്ത് ബിജെപിക്ക് വളർച്ചയുണ്ട്. അതാണ് LDFൻ്റെ പ്രശ്‌നം. SHO വിപിൻ സിപിഐഎമ്മിന് വേണ്ടി നിലകൊള്ളുകയാണ്. നാളെ 3.30 ന് കമ്മീഷണർ ഓഫീസിലേക്ക് ബിജെപിയുടെ ബഹുജന മാർച്ച് നടത്തുമെന്നും കരമന ജയൻ വ്യക്തമാക്കി.
നേരത്തെ നെട്ടയത്ത് അയൽവാസികളും ബന്ധുക്കളുമായവർ തമ്മിലെ ഏറ്റുമുട്ടലിൽ ഇടപെട്ട ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കിൽ, കമ്മിഷണർ ഓഫീസിനു മുൻപിൽ ധർണ്ണയിരിക്കും എന്ന് ആർ. ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
നേരത്തെ തിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം ആർ ശ്രീലേഖ പുറത്തുവിട്ട സംഭവത്തിലും രൂക്ഷ വിമർശനവുമായി എ എ റഹീം എം പി രംഗത്തെത്തി. ആർ ശ്രീലങ്കയ്ക്ക് ഇതുവരെയും ഐപിഎസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല. ബിജെപി ശ്രീലേഖയെ നിലക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുത്. വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തുന്നതിൽ പ്രശ്നമില്ല, എന്നാൽ ഇത് ഭീഷണിയുടെ സ്വരമെന്നും റഹീം കുറ്റപ്പെടുത്തി.
ആർ ശ്രീലേഖയ്ക്ക് വ്യക്തിത്വ പ്രശ്നം ഉണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ സ്വകാര്യ ചാറ്റാണ് ആർ ശ്രീലേഖ പുറത്തുവിട്ടത്. മറ്റേയാളുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി ഇതെങ്ങനെ പുറത്തു വിടും. എതിർപക്ഷത്ത് നിൽക്കുന്ന ആളുടെ അനുമതിയില്ലാതെ സ്വകാര്യ ചാറ്റ് പുറത്തുവിടുന്നതിൽ ധാർമികതയുടെ പ്രശ്നമില്ലെന്നും എ എ റഹീം വ്യക്തമാക്കി
കമ്മീഷണറെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു ആർ ശ്രീലേഖ. കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ താൻ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനുള്ള നീക്കം ആയിരുന്നു ശ്രീലേഖയുടേത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് തീട്ടൂരം ഇറക്കാൻ ആർ ശ്രീലേഖയ്ക്ക് ഒരു അധികാരവുമില്ല.
ബിജെപിയുടെ പൊതുവായ രാഷ്ട്രീയ സംസ്കാരമാണ് വെളിവാകുന്നത്. ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണം. പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ തീട്ടൂരമിറക്കാൻ ബിജെപി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നാഥനില്ലാത്ത അവസ്ഥയിൽ. കുത്തഴിഞ്ഞ നിലയിൽ. നഗരസഭ ഭരണം പിടിച്ചതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നു. നെട്ടയത്തേത് ഉണ്ടായത് ഏകപക്ഷീയമായ ആക്രമണം. മാധ്യമ പ്രവർത്തകരോടക്കം ആക്രമിക്കപ്പെട്ടു. നഗരഭരണത്തിന്റെ ബലത്തിൽ ഒരു ഭാഗം ബിജെപി നടത്തുന്ന അഴിഞ്ഞാട്ടമെന്നും എ എ റഹീം വ്യക്തമാക്കി.
ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്
‘ബിജെപി/ സംഘ് പ്രവർത്തകരെ അകാരണമായി തല്ലിച്ചതച്ച വട്ടിയൂർക്കാവ് SHO വിപിൻ എന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഞാൻ തിരുവനന്തപുരം കമ്മിഷണർ ഓഫീസിനു മുൻപിൽ ധർണ്ണ ഇരിക്കും എന്നറിയിച്ചുകൊണ്ട് സിറ്റി പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മാധവിക്കും അയച്ച വാട്സാപ്പ് സന്ദേശം. ഞാൻ ഇപ്പോഴും പോലീസിന്റെ നന്മയിൽ വിശ്വസിക്കുന്നു. എന്തായാലും നടപടി ഉണ്ടാവും. അതുകൊണ്ട് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.’
Story Highlights : R Sreelekha reply on a a rahim mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




