മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം; പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി
വെടിക്കെട്ട്പുര ദുരന്തം നടന്ന മുണ്ടത്തിക്കോട് സംയുക്ത പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി. നിരവധി ശരീര ഭാഗങ്ങള്‍ ഇന്നും കണ്ടെത്തിയെന്ന് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവ സമയത്ത് 37 പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല – അദ്ദേഹം പറഞ്ഞു.
200- 300 കിലോ സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഇന്ന് തന്നെ നീക്കം ചെയ്യും. ഡിഎന്‍എ പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കും. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കും – അദ്ദേഹം പറഞ്ഞു.
Read Also: ‘വെടിക്കെട്ട് മുറപോലെ നടക്കണം; സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞത്’; പാറമേക്കാവ് ദേവസ്വം
അപകടത്തില്‍ പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 10 പേരില്‍ 4പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാന്‍ ആകാത്ത ഒരു മൃതദേഹത്തിന്റെയും മറ്റ് മൃതദേഹഭാഗങ്ങളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരമാവധി നാലുദിവസം കൊണ്ട് ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ലൈസന്‍സി സതീഷ് മുണ്ടത്തിക്കോട് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇന്നലെ തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണും ഇന്നലെ ഉച്ചയോടെ മരിച്ചു. അതേസമയം സ്‌ഫോടനം നടന്ന പാടശേഖരത്തില്‍ ഇന്നും കെഡാവര്‍ നായകളെ ഉപയോഗിച്ചുള്ള പരിശോധന നടക്കും.
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണമെന്നാണ് ഇരുവിഭാഗങ്ങളുടെയും നിലപാട്. കളക്ടറേറ്റില്‍ രാവിലെ 10 മണിക്കാണ് ദേവസ്വങ്ങളും, മന്ത്രിമാരും അടങ്ങുന്ന ഉന്നതതല യോഗം നടക്കുക.
Story Highlights : Mundathikode Explosion; Four more body parts found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




