ഹിസ്ബുല്ലയില്‍ നിന്നും ലെബനോണിനെ സംരക്ഷിക്കാന്‍ അമേരിക്ക ലെബനോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ട്രംപ്; ഇസ്രയേല്‍ -ലെബനോണ്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ച കൂടി നീട്ടി
ഇസ്രയേല്‍ -ലെബനോണ്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ച കൂടി നീട്ടി. ഹിസ്ബുല്ലയില്‍ നിന്നും ലെബനോണിനെ സംരക്ഷിക്കാന്‍ അമേരിക്ക ലെബനോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപ് പങ്കെടുത്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനോണ്‍ പ്രസിഡന്റ് ജോസഫ് ഔനെയും ചര്‍ച്ചാ മേശയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. (Israel-Lebanon ceasefire extended for another three weeks)
ഇറാനുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ധാരണയില്‍ എത്താനാണ് നീക്കമെന്നും ട്രംപ് വ്യക്തമാക്കി. സുസ്ഥിരമായ കരാറാണ് ലക്ഷ്യമിടുന്നത. ധൃതി പിടിച്ച് കരാറില്‍ എത്തില്ല. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഒപ്പിടുകയെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ യുദ്ധത്തില്‍ ആണവായുധം ഉപയാഗിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഫോര്‍മുസിലെ മൈനുകള്‍ നീക്കം ചെയ്യലിന്റെ വേഗം മൂന്നിരട്ടിയായി വര്‍ധിപ്പിക്കും.
കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ബോട്ടുകള്‍ വെടിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി – ട്രംപ് പറഞ്ഞു. വിമാനവാഹിനി കപ്പലായ യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷും പശ്ചിമേഷ്യയിലെത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലാണ് ഇത്.
ട്രംപിന്റെ യുദ്ധനയങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം ഇന്നലെ ലഭിച്ചിരുന്നു. ട്രംപിന്റെ യുദ്ധനയങ്ങള്‍ക്കെതിരായ ഡമോക്രാറ്റുകളുടെ പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. 46നെതിരെ 55 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ പ്രമേയത്തെ പിന്തുണച്ചു. സൈനിക സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പ്രമേയത്തിനെതിരെ ഇത് അഞ്ചാം തവണയാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വോട്ട് ചെയ്തത്.
Story Highlights : Israel-Lebanon ceasefire extended for another three weeks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




