ആംആദ്മി പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക്; പ്രതിസന്ധിക്ക് തടയിടാന്‍ അരവിന്ദ് കെജ്‌രിവാള്‍ നേരിട്ടിറങ്ങും
ആംആദ്മി പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിക്ക് തടയിടാന്‍ അരവിന്ദ് കെജ്‌രിവാള്‍ നേരിട്ടിറങ്ങും. പാര്‍ട്ടി എംഎല്‍എമാരുമായി ചര്‍ച്ച നടത്തും.
പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. പാര്‍ട്ടി പ്രവര്‍ത്തകരുമായി കേജ്രിവാള്‍ സംസാരിക്കും. സന്ദീപ് പഥക്കിന്റെ കൂറുമാറ്റം വിശദമായി പരിശോധിക്കും. പഞ്ചാബിലെ ബിജെപിയുടെ തുടര്‍ നീക്കങ്ങള്‍ക്ക് തടയിടാനാണ് ആംആദ്മി പാര്‍ട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.
അതേസമയം, സൂറത്തിലെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മത്സരിക്കുന്ന 111 സ്ഥാനാര്‍ഥികളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങി. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഏപ്രില്‍ ഇരുപത്തിയെട്ടിനാണ് പ്രഖ്യാപിക്കുന്നത്. വിജയിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടി വിടിലെന്ന കാര്യമാണ് ഒപ്പിട്ടുവാങ്ങിയത്.
രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള ഏഴ് എംപിമാര്‍ ബിജെപിയിലേക്ക് പോയത് പാര്‍ട്ടിക്ക് വന്‍ ക്ഷീണമായിരുന്നു. പാര്‍ലമെന്റില്‍ ആംആദ്മി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയായിരുന്നു രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള ഏഴ് എംപിമാരുടെ കൂറുമാറ്റം. ഏറെ നാളായി ആം ആദ്മി പാര്‍ട്ടി നേതൃത്വവും രാഘവ് ഛദ്ദയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടര്‍ന്നിരുന്നു. രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്നും രാഘവ് ഛദ്ദയെ മാറ്റി. ഒടുവില്‍ രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറി.
രാഘവ് ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥകും അശോകമിത്തലും പാര്‍ട്ടി വിട്ടു. ഇവര്‍ക്ക് പുറമെ ഹര്‍ഭജന്‍ സിംഗ്, സ്വാതി മലിവാള്‍, രാജേന്ദ്ര ഗുപ്ത,വിക്രംജിത് സിംഗ് സാഹ്നി എന്നിവരും ബിജെപിയില്‍. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിമാരില്‍ മൂന്നില്‍ രണ്ട് ഭാഗവും ബിജെപിയിലേക്ക് ലയിക്കുന്നതിന് ഭരണഘടന വ്യവസ്ഥകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു എന്നാണ് രാഘവവ് ഛദ്ദ അറിയിച്ചത്. ഇവര്‍ ഏഴ് പേരും പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചു എന്ന് ആം ആദ്മി പാര്‍ട്ടിയുടെ എംപി സഞ്ജയ് സിംഗ് പറഞ്ഞു.
എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി. ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ പലരുമാണ് ബിജെപിയിലേക്ക് കൂറു മാറിയത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ദേശീയതലത്തില്‍ പാര്‍ട്ടിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് എംപിമാരുടെ കൂടുമാറ്റം.
Story Highlights : Arvind Kejriwal will directly intervene to stop the crisis in the Aam Aadmi Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




