‘എനിക്ക് തെറ്റ് പറ്റിപ്പോയി; അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടി’,കുറ്റം സമ്മതിച്ച് പ്രതി സജി
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി സജി. അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സമ്മതിച്ചു. നാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് പ്രതി സജിയെ വീടിനടുത്തുള്ള കടയിൽ നിന്ന് പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഒളിവിൽപ്പോയ സജിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു പൊലീസ്. ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സജിയെ പൊലീസ് പിടികൂടുന്നത്.
വീടിന് സമീപത്തുള്ള മലയുടെ താഴെ നിന്ന് സജി ഇറങ്ങി വരികയും തൊട്ടടുത്തുള്ള കടയിൽ പോയിരുന്ന് ‘തനിക്ക് തെറ്റ് പറ്റിപ്പോയി’ എന്നുള്ള കുറ്റസമ്മതം നടത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് നാട്ടുകാർ ഓടികൂടിയശേഷമാണ് പൊലീസിനെ വിവരമറിയിക്കുന്നത്. സജി സ്വയം കീഴടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മുൻ വൈരാഗ്യം ഉണ്ടായിരുന്നോ എന്നകാര്യത്തിലടക്കം കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. പൊലീസിന്റെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇക്കാര്യങ്ങൾ അറിയുക.
തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഇരുവരുടേത് തന്നെയാണെന്ൻബന്ധുക്കളും സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ ഉണ്ടായിരുന്ന വസ്ത്രങ്ങളാണ് കൊല്ലപ്പെട്ടത് മേരിക്കുട്ടിയും റെജിയും ആണെന്ന് തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്. പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018ൽ കാണാതായ സംഭവത്തിൽ പൊലീസ് തുടരന്വേഷണത്തിന് ഒരുങ്ങുകയാണ്.
Story Highlights : Accused Saji confesses to Nedumkandam double murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




