‘സർക്കാർ വിളിച്ചുവരുത്തിയ പവർകട്ട്; ലോഡ് ഷെഡിങ് പൂർണ്ണമായും ഒഴിവാക്കണം’: രമേശ് ചെന്നിത്തല
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പവർകട്ട് ഇടത് സർക്കാർ വിളിച്ചു വരുത്തിയതെന്ന് ചെന്നിത്തലയുടെ വിമർശനം. കെ എസ് ഇ ബിക്ക് അനാസ്ഥയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിൽ അത്യുഷ്‌ണം ഉണ്ടാകും എന്ന് ഏത് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. എന്നിട്ട് പോലും ആവശ്യത്തിന് വൈദ്യുതി വിതരണത്തിന് ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കാതെ ഇരുന്നത് വൈദ്യുത ബോർഡിന്റെ അനാസ്ഥയുടെ അങ്ങേയറ്റമാണ് എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് അടുത്ത 25 വർഷത്തേക്ക് വൈദ്യുതി ലഭിക്കാനുള്ള രണ്ട് ദീർഘകാല കരാറുകൾ യുഡിഎഫ് സർക്കാർ ഒപ്പുവെച്ചത് നിസ്സാര സാങ്കേതിക പ്രശ്നം പറഞ്ഞ് റദ്ദാക്കി കേരളജനതയെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു പിണറായി സർക്കാരെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. കേരളത്തിന് വൈദ്യുതി ലഭ്യമാക്കാൻ വേണ്ടി ഉയർന്ന വിലയ്ക്ക് ഒപ്പിട്ട ഹ്രസ്വകാല കരാറുകളുടെ കാലാവധി അവസാനിച്ചെങ്കിലും ഇത് ഈ ഉഷ്ണ കാലത്തിൽ തുടരാനുള്ള സംവിധാനം പോലും ഏർപ്പെടുത്താൻ സർക്കാരിന് ആയില്ല. ഇത്രയും ജനദ്രോഹപരമായ ഒരു സർക്കാരും നോക്കുകുത്തിയായ ഒരു വൈദ്യുത ബോർഡും ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.
ഈ നോക്കൂ കുത്തിയായ ബോർഡിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും എന്ത് ചെയ്യണം എന്ന കാര്യത്തിൽ ശക്തമായ തീരുമാനം ഉണ്ടാകണം.രാത്രിയിൽ ഒരു കാരണവശാലും വൈദ്യുതനിയന്ത്രണം കേരളത്തിൽ ഏർപ്പെടുത്തരുത്. ജനങ്ങളെ ഇത്തരത്തിൽ ശിക്ഷിക്കാൻ സർക്കാർ തയ്യാറാകരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Story Highlights : Ramesh Chennithala demands removal of electricity restrictions in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




