ഇവിഎം തിരിമറി ആരോപിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം; ടിഎംസി-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ബംഗാളില്‍ നാടകീയ രംഗങ്ങള്‍
പശ്ചിമ ബംഗാളില്‍ നാടകീയ രംഗങ്ങള്‍. ഇവിഎം തിരിമറി ആരോപിച്ച് ഭബാനിപ്പൂരില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ശെഖാവത് മെമ്മോറിയല്‍ സ്‌കൂളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം നടന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു പൊലീസുകാരന് പരുക്കേറ്റു. (Mamata Banerjee protesting at Bhabanipur EVM strong room )
രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബംഗാളില്‍ നാടകീയ സംഭവങ്ങളുണ്ടാകുന്നത്. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി മമതാ ബാനര്‍ജി പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നല്‍കിയതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ ശെഖാവത്ത് മെമ്മോറിയല്‍ സ്‌കൂളിലെ സ്‌ട്രോങ് റൂമിലാണ് മമത എത്തിയത്.
ടിഎംസി സ്ഥാനാര്‍ത്ഥികളായ കുനാല്‍ ഘോഷും ശശി പഞ്ചയും ഇവിഎം തിരിമറി ആരോപിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. പ്രതിഷേധം കടുത്തതോടെ പ്രതിഷേധം നിയന്ത്രിക്കാന്‍ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ പുറത്തുവരുന്ന പല എക്‌സിറ്റ് പോളുകളും ബംഗാളില്‍ മമതയ്ക്ക് ഭരണം നഷ്ടമാകുമെന്നാണ് പ്രവചിച്ചിരുന്നത്. നേരത്തെ, കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സൂക്ഷിച്ച ബാലറ്റ് ബോക്‌സുകള്‍ തുറക്കാന്‍ ശ്രമമെന്ന് ആരോപിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Story Highlights : Mamata Banerjee protesting at Bhabanipur EVM strong room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




