പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്
വാണിജ്യ സിലിണ്ടർ വിലവർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടും. നാല് മാസം കൊണ്ട് ഇരട്ടി തുകയാണ് വർധിപ്പിച്ചിരിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വർക്കിങ് പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു. എണ്ണ കമ്പനികൾ ലാഭത്തിലാണ് പോകുന്നത്. എന്നിട്ടും വില വർധിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം വോട്ട് പെട്ടിയിലായതിന് ശേഷം ഇരുട്ടടി പോലെ വില വർധിപ്പിക്കുകയായിരുന്നുവെന്ന് അസീസ് മൂസ പ്രതികരിച്ചു.
എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. പ്രവർത്തനച്ചിലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണവില കൂട്ടാൻ ഹോട്ടലുകാർ നിർബന്ധിതരാകും. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വാണിജ്യസിലിണ്ടർ വില കുത്തനെ കൂട്ടിയത്. വിലവർധന ഹോട്ടൽ-കാറ്ററിംഗ് മേഖലയ്ക്ക് മേലുള്ള ഇടിത്തീയായി മാറിയിരിക്കുകയാണ്.
19 കിലോ വാണിജ്യസിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയുമാണ് കൂട്ടിയത്. ഒറ്റത്തവണ ഇത്രയും വില കൂടുന്നത് അപൂർവമാണ്. ഇതോടെ സംസ്ഥാനത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് മൂവായിരം രൂപ കടന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വില കൂട്ടാനുള്ള പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ തീരുമാനം. ഈ വർഷം ആറാം തവണയാണ് വാണിജ്യസിലിണ്ടറിന് വില കൂട്ടിയത്. എന്നാൽ ഒറ്റത്തവണ ഇത്രയും വില കൂടുന്നത് ഇതാദ്യമായാണ്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
Story Highlights : Commercial LPG cylinder prices hike: Hotel owners in Kerala to go on strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




