ചിക്കന്‍ കറി കോഴി തൂവലും ചോരയും; ചപ്പാത്തിയില്‍ പാറ്റ; മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ നിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം പൂട്ടി കര്‍ണാടക സര്‍ക്കാര്‍
മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് എന്ന സ്ഥാപനം പൂട്ടി. കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സും റദ്ദാക്കി. കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
മെസില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മെസിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്വീകരിച്ച നടപടികള്‍ കെ.സി. വേണുഗോപാലിനെ അറിയിക്കുകയും ചെയ്തു.
അതേസമയം, മെസ് സംവിധാനം പൂര്‍വസ്ഥിതിയിലാകുന്നതുവരെ വിദ്യാര്‍ഥികളോട് നാട്ടില്‍ തുടരാന്‍ കോളജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകളും മാറ്റിവെച്ചു. മെസ് സംവിധാനം പൂര്‍ണതോതില്‍ എത്തിയിട്ട് ക്ലാസുകള്‍ ആരംഭിക്കാം എന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകളും മാറ്റിവെച്ചു.
നഴ്‌സിങ്ങ് ഹോസ്റ്റലുകളില്‍ ഭക്ഷണമെത്തിക്കുന്ന ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് എന്ന മലയാളി സ്ഥാപനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമെന്ന പരാതിയാണ് ഉയര്‍ന്നത്. ചിക്കന്‍ കറിയില്‍ നിന്ന് കോഴി തൂവലും ചോരയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക്കും പാറ്റയെയും കിട്ടിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികള്‍ മെസ് നടത്തിപ്പുകാരായ മലയാളികളോട് സംസാരിക്കുന്നതിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നു.
മൈസൂരുവിലെ അഞ്ചു കോളജുകളിലേക്ക് ആണ് ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് എന്ന സ്ഥാപനം ഭക്ഷണം നല്‍കുന്നത്. അഞ്ചു കോളജുകളിലെ വിദ്യാര്‍ഥികളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് 80,000 രൂപ മെസ് ഫീസ് നല്‍കിയാണ് വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. ഇന്റേണല്‍ മാര്‍ക്കിനെ ബാധിക്കും എന്നതിനാല്‍ കുറച്ചുകാലമായി അവഗണന സഹിക്കുകയായിരുന്നു എന്നും പറയുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങള്‍ ഭക്ഷണങ്ങള്‍ കഴിച്ച് പല വിദ്യാര്‍ഥികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.
Story Highlights : Karnataka government shuts down establishment that served substandard food to hostels in Mysuru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




