അനുജന്റെ ഓർമ്മ പുതുക്കി ജി. സുധാകരൻ; ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
ജി സുധാകരൻ സഹോദരൻ ജി ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പുഷ്പാർച്ചന നടത്താൻ എത്തിയത്. ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സംബന്ധിച്ച പ്രസ്താവനകൾ വിവാദമായിരുന്നു. ആലപ്പുഴ ചാരുംമൂട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ ആണ് സുധാകരൻ പുഷ്പാർച്ചന നടത്തിയത്.
സിപിഐഎം ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് രക്തസാക്ഷി മണ്ഡപം. പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ 7 നാണ് സുധാകരന്റെ സഹോദരന്‍ ഭുവനേശ്വരന്‍ രക്തസാക്ഷിയായത്. പാര്‍ട്ടിക്കു വേണ്ടിയായി തന്റെ പിന്നീടുളള ജീവിതമെന്ന് ജി.സുധാകരന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പന്തളം എന്‍.എസ്.എസ് കോളേജ് സമരങ്ങളും ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വവും സുപ്രധാനമാണ്.
സിപിഐഎം നേതൃത്വത്തിനെതിരെ അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് ജി. സുധാകരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പ്രയോഗം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ദാരിദ്ര്യമാണ് കാട്ടുന്നതെന്നും സിപിഐഎം പഴയ സിപിഐഎം അല്ലാതായി മാറിയെന്നും സുധാകരൻ പറഞ്ഞു. സിപിഐഎം രാഷ്ട്രീയം പറയുന്നതിന് പകരം തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിച്ചത്.
ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസത്തിന്റെ വിജയമാണ് അമ്പലപ്പുഴയിലേത്. ‘അധികാര ദുർമോഹി’ എന്ന് വിളിച്ചവർക്ക് സുധാകരൻ മറുപടി നൽകി. അധികാരം കിട്ടുമ്പോൾ അത് കമഴ്ന്നു കിടന്ന് ആസ്വദിക്കുന്ന ഇപ്പോഴത്തെ രീതി കമ്മ്യൂണിസ്റ്റ് ശൈലിയല്ല. അധികാരം ജനങ്ങളെ സേവിക്കാനുള്ളതാണ്. മുൻ മന്ത്രി സജി ചെറിയാന് വകതിരിവില്ലെന്നും അദ്ദേഹം ആറടി മണ്ണിൽ പാർട്ടിയെ കുഴിച്ചുമൂടിയിട്ടേ അടങ്ങൂ എന്നും സുധാകരൻ പരിഹസിച്ചു. തെറ്റുകൾ തിരുത്താൻ പാർട്ടി തയ്യാറാകുന്നില്ല. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ പാർട്ടിക്ക് ഭാവിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : g sudhakaran visited bhuvaneswaran Martyr’s Hall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




