TVK അധ്യക്ഷൻ വിജയ്ക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എത്ര മാർക്ക് കിട്ടി? പഴയ മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ
രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല. എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ആയിരുന്നെന്നാണ്.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് വിജസ് ചെന്നൈ വിരുഗമ്പാക്കത്തുള്ള സ്കൂളിൽ നിന്നാണ് മെട്രിക്കുലേഷൻ പരീക്ഷയെഴുതിയത്. പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം വിജയ്ക്ക് ബോർഡ് എക്സാമിൽ ലഭിച്ചത് 1,100 ൽ 711 മാർക്ക്.
ഓരോ വിഷയത്തിനും വിജയ്ക്ക് എത്ര മാർക്ക് കിട്ടി?
ഭാഷകളിലാണ് വിജയ് മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. പ്രത്യേകിച്ച് മാതൃഭാഷയായ തമിഴിൽ. ഏറ്റവും കുറവ് ഗണിത ശാസ്ത്രത്തിന്. കണക്ക് വിജയ്ക്ക് കീറാമുട്ടിയായിരുന്നുവെന്ന് വേണം കരുതാൻ. റിപ്പോർട്ട് കാർഡിലെ മാർക്ക് ദാ ഇങ്ങനെ:
തമിഴ് 155/200
ഇംഗ്ലിഷ് 133/200
സയൻസ് 206/300
സോഷ്യൽ
സയൻസ് 122/200
ഗണിതം 95/200
ആകെ 711/1100
ശരാശരി വിദ്യാർഥികളുടെ വിഭാഗമായ 65 ശതമാനത്തിലാണ് വിജയ് വരുന്നത്. കോടന്പാക്കത്തെ ഫാത്തിമ സ്കൂളിൽ നിന്നാണ് വിരുഗമ്പാക്കത്തെ ബാലലോക് സ്കൂളിലേക്ക് വിജയ് മാറിയത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈ ലയോള കോളജിൽ വിഷ്വൽ കമ്യൂണിക്കേഷന് ചേർന്നെങ്കിലും അത് പൂർത്തിയാക്കാനാകാതെ വിജയ് സിനിമയിലെത്തി സൂപ്പർ സ്റ്റാറായി. പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോൾ ഇവന്റ് മാനേജ്മെന്റ് എന്ന പരിഹാസമൊക്കെ വന്നെങ്കിലും തിരഞ്ഞെടുപ്പിലും വിജയ് സൂപ്പർ സ്റ്റാറായിരിക്കുകയാണ്. ഇനി ഭരണത്തിലെ മികവിന്റെ മാനകമാണ് പ്രധാനം.
പതിറ്റാണ്ടുകൾക്ക് ശേഷം വിജയ് അടുത്തിടെ ലയോള കോളജിൽ തിരികെയെത്തിയിരുന്നു. തിരുച്ചിറപ്പള്ളി ഈസ്റ്റിലെ വിജയത്തിന് ശേഷം തന്റെ പൂർത്തിയാക്കാനാകാത്ത കോഴ്സിന്റെ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിഡിയോ കാണാം-
എന്തായാലും ജീവിത വിജയത്തിന് ഉയർന്ന മാർക്ക് അനിവാര്യമാണോ എന്ന ചർച്ചകൾ നടക്കുന്ന കാലത്താണ് വിജയ്യുടെ പത്താം ക്ലാസിലെ മാർക്കുകൾ ചർച്ചയാകുന്നത്.
Story Highlights : How many marks did TVK president Vijay get in the 10th class board exam? Old mark sheet goes viral on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




