തമിഴ്‌നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍; ഇന്ന് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ല
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഉടന്‍ സത്യപ്രതിജ്ഞ നടത്താന്‍ വിജയ്‌യുടെ ടിവികെ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നടപടി. (Over 15 AIADMK MLAs moved to Puducherry resort)
കേവല ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരണത്തിനും സത്യപ്രതിജ്ഞയ്ക്കും അനുമതി നല്‍കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് എഐഎഡിഎംകെ 15 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അഞ്ച് എംഎല്‍എമാരുടെ പിന്തുണ കൂടിയാണ് ടിവികെയ്ക്ക് വേണ്ടത്. ടിവികെയ്ക്ക് പിന്തുണ നല്‍കുന്നതില്‍ എഐഎഡിഎംകെയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ട് കൂടി വന്ന പശ്ചാത്തലത്തിലാണ് ഈ റിസോര്‍ട്ട് നീക്കമെന്നതും ശ്രദ്ധേയമാണ്. 40 എംഎല്‍എമാര്‍ ടിവികെയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതുച്ചേരിയിലെ ദി ഷോര്‍ ട്രിഷ്വം എന്ന റിസോര്‍ട്ടിലേക്കാണ് 15 എംഎല്‍എമാരെ കൊണ്ടുപോയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read Also: സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു
അതേസമയം ടിവികെയ്ക്ക് പിന്തുണ നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റെന്നും മുന്‍ മന്ത്രി കെ പി മുനിസാമി അറിയിച്ചിരുന്നു. 47 നിയുക്ത എംഎല്‍എമാരും ടിവികെയ്ക്ക് പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേവല ഭൂരിപക്ഷമില്ലാത്തതില്‍ ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അനുമതി നല്‍കില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാ ഡിഎംകെയുടെ പ്രതികരണം. കേവല ഭൂരിപക്ഷം ഇതുവരെ ഉറപ്പിക്കാനാകാത്ത പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
Story Highlights : Over 15 AIADMK MLAs moved to Puducherry resort
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




