പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ബ്രിക്സ് യോഗത്തിൽ പങ്കെടുത്തേക്കും
ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ഇന്ത്യയിലേക്ക്. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തേക്കും. ഈ മാസം 14 മുതൽ 15 വരെ ന്യൂഡൽഹിയിൽ ആണ് യോഗം നടക്കാനിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. 2026 സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 28ന് ഇസ്രയേലും യു.എസും സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചതോടെ യു.എസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമാണ്.ഇറാന്റെ അധീനതയിലുള്ള ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം പൂർണമായും ഇറാൻ നിരോധിച്ചതോടെ ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.
കൂടാതെ ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി അമേരിക്കയെ നേരിട്ട് യുദ്ധത്തിൽ പങ്കാളികളാക്കി. ഈ സാഹചര്യത്തിൽ മേഖലയിലെ സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തും.
ആഗോള സുസ്ഥിരത നിലനിർത്താൻ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകോപനം വേണമെന്ന് ഇറാൻ ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രായേൽ-യു.എസ് ആക്രമണങ്ങളെക്കുറിച്ചും, സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള ഇറാന്റെ അവകാശത്തെക്കുറിച്ചും അദ്ദേഹം ഇന്ത്യൻ നേതൃത്വത്തെ ധരിപ്പിക്കും.
Story Highlights : iranian foreign minister visits india for Brics meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




