Advertisement

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

May 11, 2026
Google News 2 minutes Read
ramesh chennithala

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നുള്ള ചർച്ചകൾ പൂർത്തിയായെന്നും തീരുമാനം വൈകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കും എന്നാണ് പൂർണമായ വിശ്വാസം. ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.ഹൈക്കമാൻഡ് തീരുമാനം വരണം. അതിനായുള്ള കാത്തിരിപ്പിലാണ് തീരുമാനം എന്തായാലും അത് എല്ലാവരും ചേർന്ന് നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇനി ചർച്ചയുടെ ആവശ്യമില്ല. എല്ലാ ചർച്ചകളും കഴിഞ്ഞു. തീരുമാനം മാത്രം വന്നാൽ മതി. സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു അത് നടപ്പിലാക്കി എന്നാണ് തന്റെ വിശ്വാസം. കഴിഞ്ഞതവണ എൽഡിഎഫ്, സർക്കാർ രൂപീകരണത്തിന് എത്ര സമയമെടുത്തു.എത്രതവണ ചർച്ചകളുമായി അവർ മുന്നോട്ട് പോയി, അത്രയൊന്നും സമയം ഞങ്ങൾ എടുക്കുന്നില്ലല്ലോ ? അതൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ജനവിധി വന്ന് എട്ടാം ദിവസവും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ
കേരളത്തിലെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അതൃപ്തിയാണുള്ളത്. എഐസിസി നിരീക്ഷകർ എത്തി എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷവും തീരുമാനം വൈകുന്നതിൽ പ്രധാന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്. തീരുമാനം വൈകുന്നതിന് പിന്നിൽ ലീഗിൻറെ സമ്മർദ്ദമാണെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. വി ഡി സതീശനായി അവകാശവാദം ഉന്നയിക്കുന്ന മുസ്ലിം ലീഗാണ് ഘടകക്ഷികളുടെ സംഘടിത സമ്മർദ്ദത്തിന് പിന്നിലെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗിൻറെ അതിരുവിട്ട ഇടപെടലിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെങ്കിലും ലീഗുമായി ഒരു പരസ്യ ഏറ്റുമുട്ടലിന് ഹൈക്കമാൻഡ് തൽക്കാലം തയ്യാറാകില്ല. ഘടകകക്ഷികളെ കൂടി അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. ഒപ്പം ക്ലെയിമുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ഫോർമുലയും തയ്യാറാക്കണം. കേരളത്തിലെ മുതിർന്ന നേതാക്കളോട് അടക്കം അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയാകും എഐസിസി നേതൃത്വം അന്തിമ പ്രഖ്യാപനം നടത്തുക. ഇന്നോ
നാളെയോ ഡൽഹിയിൽ നിന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കരുതുന്നത്.

Story Highlights : ‘No more discussion, the high command has heard what we have to say’; Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here