Advertisement

നാസിക്കിലെ വിദ്യാര്‍ഥിക്ക് കിട്ടിയത് യഥാര്‍ഥ ചോദ്യ പേപ്പര്‍? നീറ്റ് യുജി പരീക്ഷയുടെ യഥാര്‍ഥ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് സംശയം

May 13, 2026
Google News 2 minutes Read
subham

നീറ്റ് യുജി പരീക്ഷയുടെ യഥാര്‍ഥ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് സംശയം. നാസിക്കിലെ വിദ്യാര്‍ഥിക്ക് കിട്ടിയത് യഥാര്‍ഥ ചോദ്യ പേപ്പറെന്ന സംശയത്തിലാണ് സിബിഐ. പത്തുലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാനില്‍ അറസ്റ്റിലായ ശുഭം ഖൈര്‍നാര്‍ ചോദ്യ പേപ്പര്‍ വാങ്ങിയത്. കൊറിയര്‍ സര്‍വീസ് വഴിയാണ് ഇടപാടുകള്‍ നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സിബിഐക്ക് കൈമാറും.

ശുഭം ചോദ്യപേപ്പര്‍ പതിനഞ്ച് ലക്ഷം രൂപയ്ക്ക് ഗുരുഗ്രാമിലെ വിദ്യാര്‍ഥിക്ക് വിറ്റു. 120 ചോദ്യങ്ങള്‍ പിന്നീട് മാതൃക പേപ്പര്‍ ഉണ്ടാക്കാനും ഉപയോഗിച്ചതായി സംശയമുണ്ട്. പിന്നീട് കോപ്പികള്‍ കേരളം, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബീഹാര്‍, ജമ്മുകശ്മീര്‍, സംസ്ഥാനങ്ങളിലും എത്തി. 180 ഉദ്യോഗാര്‍ത്ഥികളെയും മാതാപിതാക്കളെയും ഇതുവരെ ചോദ്യം ചെയ്തു.

നീറ്റ് യു ജി പരീക്ഷ നടക്കുന്ന മെയ് മൂന്നിന് തൊട്ടു തലേദിവസം മെയ് രണ്ടാം തീയതി രാത്രി 11 മണിക്ക് കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന ചുരു സ്വദേശി പിതാവിന് അയച്ചു നല്‍കിയ മാതൃക ചോദ്യപേപ്പര്‍ ആണ് ചോര്‍ച്ച പുറത്തുകൊണ്ടുവന്നത്. സിക്കാറിലുള്ള ഒരു സുഹൃത്തില്‍ നിന്നാണു കേരളത്തിലെ വിദ്യാര്‍ഥിക്ക് മാതൃക പേപ്പര്‍ ലഭിച്ചത്. തനിക്ക് പരിചയമുള്ള ഒരു കെമിസ്ട്രി അധ്യാപകന് പിതാവ് മാതൃക പേപ്പര്‍ അയച്ചുകൊടുത്തു. പിന്നീട് ഒരു ബയോളജി അധ്യാപകനുമായും പങ്കുവെച്ചു. യഥാര്‍ത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളോട് മാതൃക പേപ്പറിലെ 600 മാര്‍ക്കിന്റെ ചോദ്യങ്ങളും ഒത്തുപോകുന്നത് കണ്ടെത്തിയതോടെയാണ് ക്രമക്കേടിന്റെ ആഴം ബോധ്യപ്പെട്ടത്. ഇവര്‍ രാജസ്ഥാന്‍ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് എന്‍ടിഎയെ സമീപിച്ചപ്പോഴാണ് രാജസ്ഥാന്‍ എസ്ഒജിയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

പ്രൈവറ്റ് മാഫിയ എന്ന പേരുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും ചോദ്യപേപ്പറുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പലരും 5000 രൂപ മുതല്‍ നല്‍കിയാണ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തത്. അന്വേഷണത്തില്‍ നടന്നത് വമ്പന്‍ തട്ടിപ്പ് ആണെന്ന് കണ്ടെത്തി. മഹാരാഷ്ട്ര, ബിഹാര്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാം ചോദ്യപേപ്പറുകള്‍ പ്രചരിച്ചു. ഇതോടെയാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. 9 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലോക്‌സഭ രാഹുല്‍ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. യുവാക്കളുടെ ഭാവിയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന് നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പണവും സ്വാധീനവും ആണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്താണെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 89 ചോദ്യപേപ്പര്‍ ചോര്‍ച്ചകളും 48 റീ എക്‌സാമുകളും നടന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

Story Highlights : Suspicion that the real question paper of NEET UG exam has been leaked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here