വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി
വിദേശയാത്രയ്ക്ക് നികുതിയെന്ന വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും സത്യത്തിന്റെ ഒരു കണിക പോലും ഇല്ലെന്നുമാണ് വിശദീകരണം. യാത്ര നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത് എന്ന് കൂടി പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിദേശയാത്രയ്ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന തരത്തില്‍ ചില ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ഈ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് രംഗത്ത് വന്നത്. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹം എക്‌സില്‍ കുറിക്കുകയായിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഇത്തരത്തില്‍ വാര്‍ത്ത തള്ളുന്നത് അപൂര്‍വമാണ്.
Read Also: മന്ത്രിസഭാ രൂപീകരണം; കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും
ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകള്‍ അടക്കം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണം, കാര്‍ പൂളിങ് പ്രോത്സാഹിപ്പിക്കണം, ചരക്കുനീക്കത്തിനായി റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കണം.
‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനവും ഓണ്‍ലൈന്‍ ക്ലാസുകളും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കൂടാതെ, അടുത്ത ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലാതെ സ്വര്‍ണം വാങ്ങുന്നതും വിദേശയാത്രകളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
Story Highlights : PM Modi Rejects Report On Foreign Travel Tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




