‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി. പിണറായി വിജയന്‍ നയിച്ചതാണ് കനത്ത തോല്‍വിക്ക് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും അഭിപ്രായമുണ്ടായി.
പിണറായി പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും പുതുതലമുറക്ക് വഴിയൊരുക്കണമായിരുന്നുവെന്നുമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിമര്‍ശനം.
പിണറായി നയിച്ചതാണ് കനത്ത തോല്‍വിക്ക് കാരണം. മുഖ്യമന്ത്രിക്ക് എതിരായ വോട്ടെല്ലാം മേഖലയിലും ഉണ്ടായിരുന്നു. വീട്ടില്‍ പോയി ചോദിക്ക്, ഡാഷ് മോനെ തുടങ്ങിയ പ്രയോഗങ്ങള്‍ അവമതിപ്പ് ഉണ്ടാക്കി – എന്നിങ്ങനെയും വിമര്‍ശനമുയര്‍ന്നു.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും, എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് വിമര്‍ശനം. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കും. ആന്തൂര്‍, മലപ്പട്ടം, മയ്യില്‍ പോലുള്ള മേഖലകളില്‍ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായി പിണറായി തിരഞ്ഞെടുപ്പ് സമയത്ത് വീട്ടില്‍ പോയി ചോദിക്ക് എന്ന് പറഞ്ഞത്. അത് കേട്ടില്ലെന്ന് വെച്ചാല്‍ എന്തായിരുന്നു കുഴപ്പം – എന്നിങ്ങനെയാണ് വിമര്‍ശനം. എം വി ഗോവിന്ദന്‍ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്.
തോല്‍വിയും വോട്ടു ചോര്‍ച്ചയും അപ്രതീക്ഷിതമെന്നാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. പേരാമ്പ്രയില്‍ ഇടതുകേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നിലെത്തിയതിന്റെ കാരണം പരിശോധിക്കും. എലത്തുരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലും പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും വിമര്‍ശനമുണ്ട്.
Story Highlights : Severe criticism against leadership in CPIM Kollam district secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




