Advertisement

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

May 17, 2026
Google News 2 minutes Read

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്. പൊളിറ്റ് ബ്യൂറോയിലെ അഞ്ച് അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഈ യോഗത്തില്‍ പിണറായി വിജയന്‍ തന്റെ നിലപാട് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി എം എ ബേബി തന്നെ അറിയിക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ പേര് മുന്നോട്ട് വെക്കുകയും അത് സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയാവുകയും ചെയ്ത ഘട്ടത്തിലാണ് വീണ്ടും ഓണ്‍ലൈനില്‍ പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തത്. അപ്പോഴാണ് വിഷയത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നത്.

പൊളിറ്റ് ബ്യൂറോയിലെ ചുരുങ്ങിയത് അഞ്ച് അംഗങ്ങളെങ്കിലും എതിര്‍പ്പ് ഉന്നയിച്ചു എന്നുള്ളതാണ് വിവരം. എതിര്‍ത്തവരില്‍ പാര്‍ട്ടി സെന്ററിലും ബംഗാളില്‍ നിന്നുള്ള അംഗങ്ങളും ഉള്‍പ്പെടുന്നു.

Read Also: രണ്ട് മന്ത്രിസ്ഥാനം ഇല്ല; കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും

അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം ജില്ലാ നേതൃയോഗങ്ങളില്‍ പിണറായി വിജയനും എം വി ഗോവിന്ദനും അതിരൂക്ഷവിമര്‍ശനം. പിണറായിയെ പ്രതിപക്ഷനേതാവാക്കിയത് നൂറ്റാണ്ടിലെ മണ്ടത്തരമെന്നും എം വി ഗോവിന്ദന്റെ ഓരോ പ്രതികരണത്തിലും ജനങ്ങള്‍ പാര്‍ട്ടിക്കെതിരെയാകുന്നെന്നും വിമര്‍ശനമുയര്‍ന്നു. ആഗോള അയ്യപ്പ സംഗമം അബദ്ധമായെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരം എന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാന്‍ ഒരു നയം ഇഷ്ടമില്ലാത്തവരെ മാറ്റിനിര്‍ത്താന്‍ മറ്റൊരു നയം. ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിണറായി വിജയന്‍ ആയാല്‍ അതിശയപ്പെടാനില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റിയില്‍ കുറ്റപ്പെടുത്തല്‍. തോല്‍വിയുടെ ആഘാതം കൂട്ടിയതില്‍ പ്രധാന ഉത്തരവാദിത്തം പിണറായിക്കെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. എ കെ ബാലനും വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദമെന്നും വിമര്‍ശനം. പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എം വി ഗോവിന്ദനെതിരെ ഉയര്‍ന്നത് വലിയ കുറ്റപ്പെടുത്തല്‍. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിഷയങ്ങള്‍ മലബാറിലാകെ എതിര്‍വികാരം ഉണ്ടാക്കി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വിശദീകരണങ്ങളില്‍ വ്യക്തതയില്ലെന്നും ചിലത് പരിഹാസ്യമായി മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തിരുത്തണമെന്നും എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്നും ജില്ലാ നേതൃയോഗങ്ങളില്‍ അഭിപ്രായങ്ങളുയര്‍ന്നു.

Story Highlights : Opposition raised in Politburo against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here