കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും; സ്ഥിരീകരിച്ച് മുരളീധരന്‍
ആരോഗ്യ വകുപ്പെന്ന് സ്ഥിരീകരിച്ച് കെ മുരളീധരന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും, നാടിന് ഗുണകരമായ വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Health and Devaswom for K Muraleedharan)
ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണെന്റെ പ്രതീക്ഷ. ഒരുപാട് കാര്യങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെയ്യാനുണ്ട്. ആശുപത്രികളുടെ വികസനം, ഡോക്ടര്‍മാരും രോഗികളുമായിട്ടുള്ള അനുപാതം, ഇതിനെല്ലാമായി സാമ്പത്തികം കണ്ടെത്തണം, അങ്ങനെയുള്ള ഭാരിച്ച ഉത്തരവാദിത്തമുണ്ട്. അതുപോലെ തന്നെ ദേവസ്വം ബോര്‍ഡ് ശുദ്ധീകരിക്കണം, അഴിമതി പൂര്‍ണമായും ഇല്ലാതാക്കണം, ദൈവത്തിന്റെ കാശാണ്. അതെടുത്ത് കളിക്കരുത്. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായിട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത് – അദ്ദേഹം പറഞ്ഞു.
അവിചാരിതമായിട്ടാണ് ആരോഗ്യ വകുപ്പിലേക്ക് എത്തിച്ചേരുന്നതെന്നും എങ്കിലും അത് നേരെയാക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടു മുന്നോട്ട് പോകും. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകും. നല്ല ടീം ആണ്. ചെറുപ്പക്കാരും അനുഭവസമ്പത്തുള്ളവരും ചേര്‍ന്ന മന്ത്രിസഭയാണ് – അദ്ദേഹം പറഞ്ഞു.
അതേസമയം, ഘടക കക്ഷികളുടെ വകുപ്പുകളിലടക്കം മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിനാണ്. മുഖ്യമന്ത്രിയുടെ നിലപാടാണ് വകുപ്പ് വിഭജനത്തില്‍ നിര്‍ണായകമാവുക.
Story Highlights : Health and Devaswom instead of electricity portfolio for K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




