‘ഇറാനെതിരെ നാളെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചു’; ഡോണള്‍ഡ് ട്രംപ്
ഇറാനെതിരെ നാളെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖത്തറിന്റെയും സൗദി അറേബ്യയുടെയും യുഎഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ചൊവ്വാഴ്ച നടക്കാനിരുന്ന ആക്രമണം മാറ്റിവച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സ്വീകാര്യമായ കരാറില്‍ എത്തിച്ചേരാനായില്ലെങ്കില്‍ ഇറാനെതിരെ പൂര്‍ണ്ണ ആക്രമണം നടത്താന്‍ തയ്യാറാകണമെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ട്രംപ് വ്യക്തമാക്കി.
പരിഷ്‌കരിച്ച 14 ഇന സമാധാന നിര്‍ദ്ദേശം പാകിസ്താന്‍ വഴി ഇറാന്‍ അമേരിക്കയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് ട്രംപിന്റെ നിര്‍ദ്ദേശം. ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് പ്രധാന കരാറിലെ പ്രധാന നിബന്ധനയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറയുന്നു. ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സഖ്യകക്ഷി രാജ്യങ്ങള്‍ക്കടക്കം സ്വീകാര്യമായ ഒരു കരാര്‍ ഉണ്ടാകുമെന്നും ഈ രാജ്യങ്ങള്‍ പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.
Read Also: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരരുത്; സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം
ഇറാനെതിരെ ഉടന്‍ ആക്രമണമെന്ന് ഇന്നലെയടക്കം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നാലെ, ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. യുദ്ധം ഉടന്‍ തുടങ്ങുമെന്നും ഒരുങ്ങിയിരിക്കാനുമാണ് നിര്‍ദേശം. ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അരമണിക്കൂറിലധികം ഫോണിലൂടെ സംസാരിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള അറിയിപ്പിനായി ഇസ്രായേല്‍ സൈന്യം കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്നലെ ഇറാന് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്റെ സമയം അടുത്തുവെന്നായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. ഇറാനെ സംബന്ധിച്ചിടത്തോളം സമയം മിടിക്കുന്നുവെന്നും അവര്‍ വേഗത്തില്‍ നീങ്ങുന്നതാണ് നല്ലതെന്നും ട്രംപിന്റെ ഭീഷണി. തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു.
Story Highlights : ‘Military strike against Iran scheduled for tomorrow has been temporarily called off’; Donald Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




