നവ കേരള യാത്രയ്ക്കിടെ ഗൺമാൻ പ്രതിഷേധക്കാരെ മർദിച്ച സംഭവം; അന്വേഷണസംഘം ആലപ്പുഴയിലേക്ക്, തെളിവായ ഫോൺ ശേഖരിച്ചത് ഒരു വർഷത്തിന് ശേഷം
നവ കേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിലേക്ക്. അന്വേഷണ ചുമതലയുള്ള എസ്ഐടി തലവൻ എ പി ഷൗക്കത്തലി ഇന്ന് ആലപ്പുഴയിലെത്തി മർദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തും. മർദനമേറ്റ നിലവിലെ ആലപ്പുഴ നിയുക്ത എംഎൽഎ കൂടിയായ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് എസ്ഐടിയുടെ ആദ്യ നീക്കം. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജിയുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തും.
അതേസമയം, പ്രധാന തെളിവായ മൊബൈൽ ഫോൺ ശേഖരിച്ചത് ഒരു വർഷത്തിനുശേഷമാണെന്നും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ വീണ്ടും കാലതാമസം ഉണ്ടായെന്നും മർദന ദൃശ്യങ്ങൾ പകർത്തിയ ജോജി ട്വന്റി ഫോറിനോട് പറഞ്ഞു. എ ഡി തോമസിനും അജയ് ജുവൽ കുര്യാക്കോസിനും കരിങ്കൊടി പോലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം പിണറായി വിജയൻറെ വാഹനം പോകുന്നതിന് കുറച്ചകലെയായിരുന്നു ഇരുവരും നിന്നിരുന്നത്.
നിർണായക ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പരിശോധിക്കാതെയായിരുന്നു സാക്ഷികളും തെളിവുകളും ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഒരു വർഷം മുൻപ് തന്നെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നൽകിയിരുന്നു. എന്നാൽ അത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നില്ലെന്നും മൂന്നുവർഷത്തിനിടെ കേസ് അന്വേഷിച്ചത് ഒൻപത് ഉദ്യോഗസ്ഥരാണെന്നും ജോജി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Gunman beats up protesters during Pinarayi Vijayan’s Nava Kerala Yatra; Investigation team heads to Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




