നിയമസഭ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും; മത്സര രംഗത്ത് മൂന്ന് മുന്നണികളും
പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 9 മണിക്കാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക. ചരിത്രത്തിലാദ്യമായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇത്തവണ സ്പീക്കർ തെരഞ്ഞെടുപ്പിന് മത്സരരംഗത്തുണ്ട്. കോട്ടയം എംഎൽഎയും മുതിർന്ന യുഡിഎഫ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർത്ഥി.
ചരിത്രത്തിലാദ്യമായി മൂന്ന് അംഗങ്ങളെ വിജയിപ്പിച്ച ബിജെപിയും സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ എൻഡിഎക്കും മുതിർന്ന സിപിഐഎം നേതാവും കുന്നംകുളം എം എൽ എ യുമായ എസി മൊയ്തീൻ എൽഡിഎഫിന് വേണ്ടിയും മത്സര രംഗത്തുണ്ട്. 102 അംഗങ്ങളുള്ളതിനാൽ യുഡിഎഫിന് ജയം ഉറപ്പ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരളാനിയമസഭയുടെ നാഥനായി തിരഞ്ഞെടുക്കപ്പെടും. പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ശേഷം നിയമസഭയിൽ ഏറ്റവും അനുഭവപരിചയമുള്ള അംഗമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെങ്കിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഒന്നു മുതൽ മൂന്നുവരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേൽ ചർച്ചയും സഭയിൽ നടക്കും.
Story Highlights : Assembly Speaker to be elected today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




