‘ഞാന്‍ കാരണം നിങ്ങള്‍ക്ക് തലകുനിക്കേണ്ടി വരില്ല, അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും കാണിക്കില്ല’; പറവൂരിന്റെ സ്‌നേഹത്തിന് നന്ദിപറഞ്ഞ് മുഖ്യമന്ത്രി
പുതിയ സര്‍ക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേര്‍ത്ത് പിടിക്കുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും കാണിക്കില്ലെന്നും, തന്റെ പേരില്‍ നാട്ടുകാര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും പറവൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന്റെ മഹാ നടന്മാരുള്‍പ്പെടെ എത്തിയാണ് ജില്ലയിലേയ്ക്ക് മടങ്ങിയെത്തിയ വി ഡി സതീശനെ വരവേറ്റത്. (cm vd satheesan speech at paravur)
മുഖ്യമന്ത്രിഎത്തിയതോടെ ആവേശക്കടല്‍ ആയിരുന്നു ഇന്ന് എറണാകുളം. രാവിലെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തിയത്തിലും, വൈകിട്ട് പറവൂരിലും സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ചടങ്ങിനെത്തിയ മലയാളത്തിന്റെ മഹാനടന്മാര്‍ പുതിയ സര്‍ക്കാരിലുള്ള പ്രതീക്ഷ മറച്ചുവച്ചില്ല.വി ഡി സതീശന്റെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണമെന്ന് ശ്രീകുമാരന്‍ തമ്പിയും എടുത്ത് പറഞ്ഞു. മറുപടിപറയുന്നതിനിടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇടറി. വാത്സല്യവും സ്‌നേഹവും വാരിക്കോരി തന്ന നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞ വി ഡി സതീശന്‍, വെല്ലുവിളിയും പ്രതീക്ഷകളും പ്രിയ ജനതയോട് പറഞ്ഞു.വെല്ലുവിളി ആയിട്ടാണ് ധനവകുപ്പ് എടുത്തതെന്നും കേരളത്തെ തുറമുഖം നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും നിരവധി സാധ്യതകള്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ഭൂമിയിലെ മനോഹരമായ സ്ഥലത്തെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് തന്റെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ സൂചിപ്പിച്ചു. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ മുതലായ വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഊന്നിപ്പറഞ്ഞുകൊണ്ടിയിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രന്‍ നാടിന്റെ മുഖ്യനായി മാറിയ അനര്‍ഘ നിമിഷമാണിത്. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളമാണ്. കേരളത്തിനാകെ ഈ ഒരാളെ വേണമെന്ന് തോന്നാല്‍ കാരണമെന്തെന്ന് താന്‍ ചിന്തിച്ചുവെന്നും സത്യസന്ധതയും സുതാര്യതയും വി ഡി സതീശന് ഉണ്ടെന്നതാണ് താന്‍ കണ്ടെത്തിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Story Highlights : cm vd satheesan speech at paravur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




